ടെഹ്റാൻ : 2023ലെ നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാനിയൻ സുരക്ഷാ സേന. ഈ മാസം ആദ്യം മരിച്ച ഒരു അഭിഭാഷകന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് നർഗീസ് മുഹമ്മദിയെ അക്രമാസക്തമായി അറസ്റ്റ് ചെയ്തതെന്ന് അവരുടെ അനുയായികൾ പറയുന്നു. 2024 ഡിസംബറിൽ ജയിലിൽ നിന്ന് താൽക്കാലികമായി പുറത്തിറങ്ങിയ നർഗീസ് മുഹമ്മദി, കഴിഞ്ഞയാഴ്ച ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകൻ ഖോസ്രോ അലികോർഡിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് മറ്റ് നിരവധി പ്രവർത്തകർക്കൊപ്പം കസ്റ്റഡിയിലെടുത്തതായി അവരുടെ ഫൗണ്ടേഷൻ എക്സിലൂടെ അറിയിച്ചത്.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ് മാധ്യമ പ്രവര്‍ത്തക കൂടിയായ നര്‍ഗീസിനെ 2023ൽ നൊബേൽ പുരസ്കാരത്തിനു അര്‍ഹയാക്കിയത്. സമാധാന നൊബേല്‍ ജേതാവ് ഷിറിന്‍ എബാദിയുടെ നേതൃത്വത്തിലുള്ള ഡിഫെന്‍ഡേഴ്സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സെന്‍റര്‍ എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്‍റാണ് നർഗീസ്.
ആരോഗ്യപരമായ കാരണങ്ങളാലാണ് ഡിസംബറിൽ നർഗീസിനു ജയിൽ മോചനം ലഭിച്ചത്. നർഗീസിന്റെ വലതു കാലിലെ അസ്ഥിയുടെ ഒരു ഭാഗം നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനു പിന്നാലെ നർഗീസിന്റെ ശരീരത്തിൽ അര്‍ബുദമാണെന്ന് സംശയിക്കുന്ന ഒരു മുറിവ് ഡോക്ടർമാർ കണ്ടെത്തി. തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യങ്ങൾ മൂലമാണ് ജയിൽ മോചിതാക്കിയത്.



