മോസ്കോ: ഉഫയിലെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലുണ്ടായ കത്തിക്കുത്തിൽ 4 ഇന്ത്യൻ വിദ്യാർഥികൾക്ക് പരുക്ക്. ഒരാളുടെ പരുക്ക് ഗുരുതരമാണെന്ന് ഇന്ത്യൻ കോൺസുലർ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെയാണ് ആക്രമണമുണ്ടായത്. വിദേശ വിദ്യാർഥികൾ കഴിഞ്ഞിരുന്ന ഹോസ്റ്റലിന്റെ ഡോർമിറ്ററിയിലേക്ക് കത്തിയുമായി പാഞ്ഞുകയറിയ പതിനഞ്ചുകാരൻ 6 പേരെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച 2 പൊലീസുകാർക്കും പരുക്കേറ്റു.
2021ൽ റഷ്യൻ സുപ്രീം കോടതി തീവ്ര നാത്‌സി സംഘടനയായി പ്രഖ്യാപിച്ച നാഷനൽ സോഷ്യലിസം വൈറ്റ് പവർ ക്രൂവിലെ അംഗമാണ് ആക്രമണം നടത്തിയ ഒൻപതാം ക്ലാസ് വിദ്യാർഥി. പ്രതി ഇരകളുടെ രക്തം ഉപയോഗിച്ച് ചുമരിൽ നാത്‌സി അടയാളമായ സ്വസ്തിക ചിഹ്നം വരയ്ക്കുകയും അറസ്റ്റിനിടെ സ്വയം പരുക്കേൽപ്പിക്കുകയും ചെയ്തു.



