ഇസ്‌ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിസ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് പാകിസ്താൻ. ചർച്ചകളിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കും വാർത്താ റിപ്പോർട്ടിങ്ങിനായി എത്തുന്ന മാധ്യമപ്രവർത്തകർക്കും പാകിസ്താനിലെത്തുമ്പോൾ വിസ ഓൺ അറൈവൽ നൽകുമെന്ന് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദാർ അറിയിച്ചു.
ചർച്ചകളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്ക് വിസയില്ലാതെ തന്നെ വിമാനങ്ങളിൽ ബോർഡിങ് അനുവദിക്കാൻ എല്ലാ എയർലൈനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. പാകിസ്താനിലെ ഇമിഗ്രേഷൻ വിഭാഗം ഇവർക്ക് വിസ ലഭ്യമാക്കും. ഇസ്‌ലാമാബാദ് ചർച്ചകൾ 2026-ന്റെ ഭാഗമായി രാജ്യത്തെത്തുന്ന എല്ലാ പ്രതിനിധികളെയും പാകിസ്താൻ സ്വാഗതം ചെയ്യുന്നതായി ഇസ്ഹാഖ് ദാർ എക്സിലൂടെ വ്യക്തമാക്കി.
ചർച്ചകളിൽ പങ്കെടുക്കുന്നവർക്കും മാധ്യമങ്ങൾക്കും തടസ്സമില്ലാതെ ഇസ്‌ലാമാബാദിലെത്താൻ സൗകര്യമൊരുക്കുന്നതിലൂടെ സമാധാന ശ്രമങ്ങൾക്ക് പരമാവധി പിന്തുണ നൽകാനാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്. ചർച്ചകൾക്കായി അമേരിക്കൻ സംഘം എത്താനിരിക്കെ ഇറാന്റെ നിലപാടിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ചർച്ചക്കുള്ള ഒരുക്കങ്ങൾ പാകിസ്താൻ സജീവമായി തുടരുകയാണ്. ലബനാനിലെ ഇസ്രായേൽ ആക്രമണം അവസാനിക്കാതെ ഇസ്‌ലാമാബാദിൽ യാതൊരു ചർച്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ.



