Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമിശ്രവിവാഹം ചെയ്യുന്നവര്‍ക്കുള്ള ധനസഹായം 10 ലക്ഷമാക്കി ഉയര്‍ത്തി

മിശ്രവിവാഹം ചെയ്യുന്നവര്‍ക്കുള്ള ധനസഹായം 10 ലക്ഷമാക്കി ഉയര്‍ത്തി

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം പത്ത് ലക്ഷമാക്കി ഉയര്‍ത്തി. സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുമ്പ് മിശ്രവിവാഹിതര്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയിരുന്നത്. പുതിയ നിയമപ്രകാരം ഇപ്പോള്‍ മിശ്രവിവാഹം ചെയ്യുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം ലഭിക്കുന്നതാണ്.

പുതിയ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ബജറ്റ് അവതരണ വേളയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം സംസ്ഥാന സാമൂഹിക നീതി വകുപ്പ് പുറപ്പെടുവിക്കുകയായിരുന്നു.

പുതുക്കിയ ഡോ. സവിതാബെന്‍ അംബേദ്കര്‍ ഇന്റര്‍കാസ്റ്റ് വിവാഹ പദ്ധതി പ്രകാരം ദമ്പതികള്‍ക്ക് അനുവദിക്കുന്ന 10 ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപ എട്ട് വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമായി നിക്ഷേപിക്കും. ബാക്കി അഞ്ച് ലക്ഷം രൂപ ഇരുവരുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലായിരിക്കും നിക്ഷേപിക്കുക.

2006ലാണ് മിശ്രവിവാഹിതര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. തുടക്കത്തില്‍ 50000 രൂപയായിരുന്നു ധനസഹായമായി നല്‍കിയിരുന്നത്. എന്നാല്‍ 2013ല്‍ ഈ തുക അഞ്ച് ലക്ഷമായി ഉയര്‍ത്തിയിരുന്നു.

കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. 75 ശതമാനം ഫണ്ടും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 25 ശതമാനം വിഹിതമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതിയ്ക്കായി സര്‍ക്കാര്‍ 33.55 കോടി രൂപയാണ് അനുവദിച്ചത്.

ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തുന്നത്. നിലവിലെ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ആദ്യമായാണ് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ കോളേജുകളിലും ബജറ്റ് തത്സമയം കാണിച്ചത്.

രാജസ്ഥാനിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെയാണ്. ‘ബചത്, രഹത്, ബദത്’ (സമ്പാദ്യം, ആശ്വാസം, പുരോഗതി) എന്ന ആശയത്തില്‍ കേന്ദ്രീകരിച്ചായിരുന്നു ഈ വര്‍ഷത്തെ ബജറ്റ്.

‘രാജസ്ഥാന്റെ ഈ വര്‍ഷത്തെ ബജറ്റ് ജനങ്ങള്‍ക്ക് സമ്പാദ്യവും ആശ്വാസവും പുരോഗതിയും വാഗ്ദാനം ചെയ്യുന്നതാണ്. സംസ്ഥാനത്തെ ഓരോ വ്യക്തിയുടെയും ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ ബജറ്റിന് രൂപം നല്‍കിയത്”, എന്ന് ഗെഹ്ലോട്ട് ട്വീറ്റില്‍ പറഞ്ഞിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments