Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗൂഗിൾ-പേ വഴിയും കൈക്കൂലി; 88 വില്ലേജ് ഓഫിസുകളിൽ വിജിലൻസ് റെയ്ഡ്

ഗൂഗിൾ-പേ വഴിയും കൈക്കൂലി; 88 വില്ലേജ് ഓഫിസുകളിൽ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം: വില്ലേജ് ഓഫീസുകളിൽ ഗൂഗിൾ-പേ വഴിയും, നേരിട്ടും കൈക്കൂലി വാങ്ങുന്നുവെന്ന് വിജിലൻസ്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 88 വില്ലേജ് ഓഫീസുകളിൽ “ഓപ്പറേഷൻ സുതാര്യത” എന്ന പേരിൽ ഇന്നലെ മുതൽ വിജിലൻസ് നടത്തിയ വ്യാപക മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. സേവന അവകാശ നിയമം-2012 പ്രകാരം അപേക്ഷകർക്ക് സമയപരിധിക്കുള്ളിൽ ലഭിക്കേണ്ട സേവനങ്ങൾ ഒട്ടുമിക്ക അപേക്ഷകർക്കും വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്നില്ലയെന്ന് കണ്ടെത്തി.

എറണാകുളം ജില്ലയിലെ തിരുവാണിയൂർ വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ സ്ഥലപരിശോധനക്കായി എത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും, കോട്ടയത്തെ പെരുമ്പായിക്കാട് വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ മറ്റൊരു വില്ലേജ് അസിസ്റ്റന്റും മതിയായ കാരണമില്ലാതെ അപേക്ഷകൾ മാറ്റി വെക്കുന്നതായും തുടർന്ന് അപേക്ഷകരെ വില്ലേജ് ഓഫീസിൽ വരുത്തിയ ശേഷം ഗൂഗിൾ-പേ വഴിയും, നേരിട്ടും തുകകൾ വാങ്ങി വരുന്നതായും കണ്ടെത്തി.

അപേക്ഷ സമർപ്പിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത നിലയിൽ അപേക്ഷകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ- 437 അപേക്ഷകളും, കോട്ടയം -365, -എറണാകുളം-270 പാലക്കാട്-221, ഇടുക്കി-176, തൃശ്ശൂർ-144, കോഴിക്കോട്-122, മലപ്പുറം-105, കൊല്ലം-102, ആലപ്പുഴ- 10 അപേക്ഷകളും പരിശോധനയിൽ കണ്ടെത്തി.

സ്ഥല പരിശോധന ആവശ്യമുണ്ടെന്ന പേരിലും അപേക്ഷകൾ വിവിധ വില്ലേജ് ഓഫീസുകളിൽ നടപടിയെടുക്കാതെ മാറ്റിവച്ചിട്ടുള്ളതായി കണ്ടെത്തി. ആലപ്പുഴ-797, പാലക്കാട്-500, കോട്ടയം- 416, മലപ്പുറം-304, കോഴിക്കോട്-289, തിരുവനന്തപുരം-284, എറണാകുളം-197, തൃശ്ശൂർ-187, ഇടുക്കി- 132, കൊല്ലം-84, പത്തനംതിട്ട-39 അപേക്ഷകളും പിടിച്ചെടുത്തു.

ചില വില്ലേജ് ഓഫീസുകളിൽ സീനിയോറിറ്റി പ്രകാരമല്ലാതെ അപേക്ഷകളിൽ നടപടികൾ സ്വീകരിക്കുന്നതായും കണ്ടെത്തി. പാലക്കാട്-288, കോട്ടയം-109, തൃശ്ശൂർ-55, ആലപ്പുഴ- എട്ട് അപേക്ഷകളിൽ സമാനമായി നടപടി സ്വീകരിച്ചിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതിനോടകം ലഭിച്ച് 1048 ൽ 703 അപേക്ഷകളിലും നടപടിയെടുത്തിട്ടില്ല.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, കരകുളം വില്ലേജ് ഓഫീസുകളിലും പത്തനംതിട്ടയിലെ കൂടൽ വില്ലേജ് ഓഫീസിലും, കോട്ടയത്തെ വെളിയമറ്റം, കുറിച്ചി, അയർക്കുന്നം, പെരുമ്പായിക്കാട് എന്നീ വില്ലേജ് ഓഫീസുകളിലും ആലപ്പുഴയിലെ തൃക്കുന്നപ്പുഴ വില്ലേജ് ഓഫീസിലും, ഇടുക്കിയിലെ കട്ടപ്പന, വണ്ണപ്പുറം, മഞ്ഞുമല, കാരിക്കോട് എന്നീ വില്ലേജ് ഓഫീസുകളിലും മലപ്പുറത്തെ ഇടയൂർ വില്ലേജ് ഓഫീസിലും വയനാട്ടിലെ മാനന്തവാടി, അമ്പലവയൽ, സുൽത്താൻ ബത്തേരി എന്നീ വില്ലേജ് ഓഫീസുകളിലും കണ്ണൂരിലെ മാടായി, ആറളം വില്ലേജ് ഓഫീസുകളിലും നേരിട്ട് ലഭിക്കുന്ന അപേക്ഷകൾ രജിസ്റ്ററിൽ രേഖപ്പെടുത്താറില്ല.

എറണാകുളം ജില്ലയിലെ തിരുവാണിയൂർ വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ സ്ഥലപരിശോധനക്കായി എത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും, കോട്ടയം ജില്ലയിലെ പെരുമ്പായിക്കാട് വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ മറ്റൊരു വില്ലേജ് അസിസ്റ്റന്റും മതിയായ കാരണമില്ലാതെ അപേക്ഷകൾ മാറ്റി വെക്കുന്നതായും തുടർന്ന് അപേക്ഷകരെ വില്ലേജ് ഓഫീസിൽ വരുത്തിയ ശേഷം ഗൂഗിൾ-പേ വഴിയും, നേരിട്ടും തുകകൾ വാങ്ങി വരുന്നതായും വിജിലൻസ് കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ വില്ലേജ് ഓഫീസിലും, ഇടുക്കി ജില്ലയിലെ വണ്ണപ്പുറം, മഞ്ഞുമല, തങ്കമണി, കാരിക്കോട് എന്നീ വില്ലേജ് ഓഫീസുകളിലും,തൃശ്ശൂർ ജില്ലയിലെ അഞ്ചൂർ വില്ലേജ് ഓഫീസിലും, കോഴിക്കോട് ജില്ലയിലെ വെളിയമറ്റം വില്ലേജ് ഓഫീസിലും, മലപ്പുറം ജില്ലയിലെ ചേലമ്പ്ര വില്ലേജ് ഓഫീസിലുംട്രഷറിയിൽ അടക്കാനുള്ള പണം കൃത്യമായി അടക്കുന്നില്ല.

തിരുവനന്തപുരത്തെ13 വില്ലേജ് ഓഫീസുകളിലും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട് , തൃശ്ശൂർ എന്നീ ജില്ലകളിലെ ഏഴ് വീതം വില്ലേജ് ഓഫീസുകളിലും ഇടുക്കി, കോഴിക്കോട്, മലപ്പുറം , കണ്ണൂർ എന്നീ ജില്ലകളിൽ ആറ് വീതം വില്ലേജ് ഓഫീസുകളിലും പത്തനംതിട്ടയിലെ അഞ്ച് വില്ലേജ് ഓഫീസുകളിലും ആലപ്പുഴ, വയനാച്ചിലെ നാല് വീതം വില്ലേജ് ഓഫീസുകളിലും കാസർകോട്ടെ മൂന്ന് വില്ലേജ് ഓഫീസുകളിലും ഉൾപ്പെടെ ആകെ 88 വില്ലേജ് ഓഫീസുകളിലുമാണ് മിന്നൽ പരിശോധന നടത്തിയത്.

വരും ദിവസങ്ങളിലും വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടരുമെന്നും, ഇപ്പോൾ നടത്തിയമിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്നും വിജിലൻസ് ഡയറക്ടർ ടി. കെ. വിനോദ്‌കുമാർ അറിയിച്ചു.

പൊലീസ് സൂപ്രണ്ട് റെജി ജേക്കബ്, ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ട് ഇ.എസ്.ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂനിറ്റുകളും പങ്കെടുത്ത മിന്നൽ പരിശോധന നടന്നത്.

വില്ലേജ് ഓഫീസുകളിൽ നിന്നും പൊതു ജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുക, അപേക്ഷകർ വില്ലേജ് ഓഫീസുകളിൽ വരുന്നത് പരമാവധി ഒഴിവാക്കുക,വില്ലേജ് ഓഫീസുകളിലെ അഴിമതി തടയുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഇ-ഡിസ്ട്രിക്ട് ഓൺലൈൻ പോർട്ടൽ സംവിധാനം ചില ഉദ്ദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം പൊതുജനങ്ങൾക്ക് വേണ്ട വിധത്തിൽ ഉപകാരപ്പെടുന്നില്ലായെന്ന് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments