Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ നാളെ വിധി

അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ നാളെ വിധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി നാളെ വിധി പറയും. ഗുജറാത്ത് മുന്‍മന്ത്രി പൂര്‍ണേഷ് മോദി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ സൂറത്ത് സിജെഎം കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് ലോക്സഭാഗത്വം നഷ്ടമായത്. വിധി സൂറത്ത് സെഷന്‍സ് കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ റിവിഷന്‍ പെറ്റീഷനുമായാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കര്‍ണാടകയിലെ കോലാറിലാണ് രാഹുല്‍ കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. ഇതുസംബന്ധിച്ച് വിവിധ കോടതികളില്‍ രാഹുലിനെതിരെ ഹര്‍ജികള്‍ നിലവിലുണ്ട്. സൂറത്ത് സെഷന്‍സ് കോടതി രാഹുലിന് രണ്ട് വര്‍ഷം തടവ് വിധിച്ചതോടെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടമായിരുന്നു.

ഹൈക്കോടതി ശിക്ഷാവിധി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് വഴിയൊരുക്കും. ഇതേ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ റാഞ്ചി കോടതിയിലും കേസുണ്ട്. അഭിഭാഷകനായ പ്രദീപ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ അപകീര്‍ത്തി പരാതി നല്‍കിയത്. 20 കോടി രൂപയാണ് നഷ്ടപരിഹാരമായി പ്രദീപ് മോദി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. കേസില്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് ഓഗസ്റ്റ് 16-ന് വീണ്ടും പരിഗണിക്കും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments