Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപൊലീസ് ഗൂഢസംഘത്തിന്റെ പിടിയിലെന്ന് പ്രതിപക്ഷം; മനോനിലയുടെ പ്രശ്നമെന്ന് മുഖ്യമന്ത്രി, തിരിച്ചടിച്ച് വിഡി സതീശൻ

പൊലീസ് ഗൂഢസംഘത്തിന്റെ പിടിയിലെന്ന് പ്രതിപക്ഷം; മനോനിലയുടെ പ്രശ്നമെന്ന് മുഖ്യമന്ത്രി, തിരിച്ചടിച്ച് വിഡി സതീശൻ

തിരുവനന്തപുരം: ആലുവയിൽ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നിഷേധിച്ചു. പൊലീസിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ആലുവ സാധാരണയായി അൻവർ സാദത്താണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകിയ ശേഷം പൊലീസിനെ വിമർശിച്ച നേതാവ്, ഇത്രയധികം കുറ്റകൃത്യങ്ങൾ വർധിച്ച കാലം മുൻപുണ്ടായിട്ടില്ലെന്ന് കുറ്റപ്പെടുത്തി.

കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവായെന്ന് അൻവർ സാദത്ത് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വളരെ ലാഘവത്തോടെയാണ് വിഷയത്തെ കാണുന്നത്. ക്രൈം നടക്കുന്നതിന് മുൻപ് തടയാൻ പൊലീസിന് സാധിക്കണം. ജനത്തിന് സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രാഥമിക കർത്തവ്യം. പിണറായി തന്നെയാണോ ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, വകുപ്പ് ഗൂഢസംഘത്തിന്റെ പിടിയിലാണെന്നും വിമർശിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന പൊലീസ് ജനങ്ങൾക്ക് സുരക്ഷ നൽകുന്നില്ല. അയൽക്കാരന്റെ ജാഗ്രത കൊണ്ട് മാത്രമാണ് ആലുവയിലെ കുട്ടി രക്ഷപ്പെട്ടത്. പൊലീസ് പട്രോളിങ് കാര്യക്ഷമമല്ല. പൊലീസിന്റെ വാഹനങ്ങൾ പലതും കട്ടപ്പുറത്താണ്. വണ്ടിയിൽ പെട്രോളില്ലെന്ന് പറയുന്ന പൊലീസാണ് ഇപ്പോൾ കേരളത്തിലുള്ളത്. ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ആലുവ സംഭവത്തിൽ പരാതി ലഭിച്ചയുടൻ കേസെടുത്തെന്നും അന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തിരൂരങ്ങാടിയിൽ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലും പ്രതിക്കെതിരെ പോക്സോ വകുപ്പുകളടക്കം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴ അർത്തുങ്കലിൽ 15കാരിയെ പീഡിപ്പിച്ച സംഭവത്തിലും പ്രതി അറസ്റ്റ് ചെയ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സംഭവങ്ങളിലും പൊലീസ് കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തുന്നുണ്ടെന്നും സമയബന്ധിതമായി പ്രതികളെ പിടികൂടുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പോലീസ് സ്റ്റേഷനുകള്‍ മുഖേന നടത്തുന്നുണ്ട്. അതിഥിത്തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും അവരുടെ രജിസ്‌ട്രേഷനുമായി തൊഴില്‍ വകുപ്പ് ‘അതിഥി’ പോര്‍ട്ടല്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. പൊലീസ് വളരെ കാര്യക്ഷമമായാണ് ഇടപെടുന്നത്. പൊലീസിനെ ഗൂഢസംഘം നിയന്ത്രിക്കുന്നുവെന്ന ആരോപണം മനോനിലയുടെ പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമർശിക്കുന്നവരുടെയെല്ലാം മനോനിലയെ കുറ്റപ്പെടുത്തുന്ന മനോനിലയാണ് പരിശോധിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരിച്ചടിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments