Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅടിസ്ഥാന സൗകര്യ വികസനം, ഗണ്യമായ ആഗോള നിക്ഷേപം ഇവയിൽ യുപി തിളങ്ങുന്നു; യോഗി സാക്ഷാൽ കൃഷ്ണൻ...

അടിസ്ഥാന സൗകര്യ വികസനം, ഗണ്യമായ ആഗോള നിക്ഷേപം ഇവയിൽ യുപി തിളങ്ങുന്നു; യോഗി സാക്ഷാൽ കൃഷ്ണൻ : ഗഡ്കരി

ഉത്തര്‍പ്രദേശില്‍ വമ്പൻ റോഡ് വികസ പദ്ധതികളാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് . കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 10,000 കോടി രൂപയുടെ 18 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് നടത്തിയത്. ഗോരഖ്‍പൂർ ഉൾപ്പെടെ കിഴക്കൻ ഉത്തർപ്രദേശിലെ നിരവധി ജില്ലകളിൽ മികച്ച റോഡ് കണക്റ്റിവിറ്റി സര്‍ക്കാര്‍ വാഗ്‍ദാനം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ യോഗി ആദിത്യനാഥിനെ ഗഡ്‍കരി ശ്രീകൃഷ്‍ണനെന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. 

ചടങ്ങില്‍ സംസാരിച്ച് നിതിൻ ഗഡ്‍കരി യോഗി ആദിത്യനാഥിന്‍റെ ഭരണത്തെ പുകഴ്‍ത്തി. യോഗി ആദിത്യനാഥ് ശ്രീകൃഷ്‍ണ ഭഗവാന് തുല്യമാണെന്നും അനീതികളെ അവസാനിപ്പിക്കാന്‍ വേണ്ടി ഭൂമിയിലേക്ക് അവതരിച്ച അവതാരമാണെന്നും ഗഡ്‍കരി പറഞ്ഞു. “ഉത്തര്‍പ്രദേശിലെ റോഡുകള്‍ അമേരിക്കയിലേതിന് സമാനമാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതുതന്നെയാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നതും. വിമാനത്തില്‍ പോയിരുന്നവര്‍ റോഡ് മാര്‍ഗം രാജ്യത്തുടനീളം സഞ്ചരിക്കുന്ന സാഹചര്യമുണ്ടാകും. മോദിജിയുടെ അധികാരത്തിനു കീഴില്‍ രാജ്യത്തിന്റെ ഘടനയ്ക്കാണ് നമ്മള്‍ പ്രാധാന്യം നല്‍കുന്നത്” ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.

“യോഗി ആദിത്യനാഥ് അധികാരത്തില്‍ എത്തിയ ശേഷം സംസ്ഥാനത്തെ ജനങ്ങളെ തെറ്റായ പ്രവര്‍ത്തികളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഞാന്‍ നന്ദി അറിയിക്കുകയാണ്. അടുത്തിടെ ഭാര്യയുമായി നടത്തിയ സംഭാഷണത്തിനിടയില്‍ അവള്‍ എന്നോട് യു,പിയെ കുറിച്ച് ചോദിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ യോഗി സര്‍ക്കാര്‍ നടത്തിയ കര്‍മപദ്ധതികളെ കുറിച്ച് ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു. ഭഗവത് ഗീതയിലെ ചില ഭാഗങ്ങളായിരുന്നു അന്ന് എന്റെ ഭാര്യ എനിക്ക് നല്‍കിയ മറുപടി. അനീതി ഉണ്ടാകുമ്പോഴെല്ലാം അതിനെ പ്രതിരോധിക്കാന്‍ താന്‍ അവതരിക്കുമെന്ന് ഭഗവാന്‍ പറഞ്ഞിട്ടുണ്ടൈന്ന് അവള്‍ എന്നെ ഓര്‍മിപ്പിച്ചു. ഭഗവാന്‍ കൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് മോദിയുടേയും. നികൃഷ്‍ട മനോഭാവക്കാര്‍ക്കെതിരെ അദ്ദേഹം കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്” ഗഡ്‍കരി പറഞ്ഞു. 

പരിപാടിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി ഗഡ്‍കരിക്കും സംസ്ഥാനത്തിന്‍റെ വികസനപ്രവര്‍ത്തനങ്ങളിലുള്ള പങ്ക് ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനത്തിന് കീഴിൽ റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ ശക്തമായ ശൃംഖലയാണ് രാജ്യത്തുടനീളം ഇപ്പോൾ പ്രകടമായിരിക്കുന്നതെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രിയായ നിതിൻ ഗഡ്കരി പ്രധാനമന്ത്രിയുടെ മാർഗനിർദേശത്തിന് കീഴിലാണ് ഇത് നടപ്പിലാക്കിയതെന്നും യോഗി വ്യക്തമാക്കി. “രാജ്യത്തുടനീളം ഹൈവേ നിർമ്മാണം സജീവമായി നടക്കുന്നു. ഗഡ്കരി  ഇത് ഒരു പുതിയ തലത്തിലേക്ക് ത്വരിതപ്പെടുത്തി. നൂറ്റാണ്ടിലെ ഏറ്റവും മോശമായ മഹാമാരി കാലത്തിലൂടെ ഇന്ത്യ അടുത്തിടെ കടന്നുപോയിട്ടും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വളരെ വേഗത്തിൽ വളരുന്നു. അത് ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരു പ്രധാന ഘടകമാണ്” യോഗി പറഞ്ഞു.

യുപിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നിതിൻ ഗഡ്‍കരിയും പ്രധാനമന്ത്രി മോദിയും നിർണായക സംഭാവന നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ബല്ലിയയിൽ 7000 കോടി രൂപയുടെ റോഡ് പദ്ധതികൾ സമ്മാനിച്ച ഗഡ്‍കരി ഗോരഖ്‍പൂരിൽ വന്ന് 10,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്‍തു.ഈ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് സാധ്യമായ എല്ലാ സഹകരണവും നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു. കിഴക്കൻ ഉത്തർപ്രദേശ് അന്താരാഷ്‌ട്ര ബുദ്ധ സഞ്ചാരികളുടെ സുപ്രധാന കേന്ദ്രമാണെന്നും ബുദ്ധന്റെ ‘മഹാപരിനിർവാണ’ സ്ഥലമായ കുശിനഗറിനെ കപിലവാസ്തു, ശ്രാവസ്തി എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശക്തമായ അടിസ്ഥാന സൗകര്യ വികസനം ഗണ്യമായ നിക്ഷേപത്തിനുള്ള സംസ്ഥാനത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ആഗോള നിക്ഷേപക ഉച്ചകോടിയിൽ, 33.50 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ ലഭിച്ചു. മികച്ച അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായ അന്തരീക്ഷവും ഇതിൽ പ്രധാന പങ്ക് വഹിച്ചു. ആഗോള നിക്ഷേപക ഉച്ചകോടിയുടെ നിർദ്ദേശങ്ങൾ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് ജോലിയും തൊഴിലവസരങ്ങളും നൽകാൻ ഞങ്ങൾക്ക് കഴിയും. യുവാക്കളെ കുടിയേറാൻ നിർബന്ധിക്കില്ല” മഹന്ത് ദിഗ്വിജയ് നാഥ് സ്മൃതി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി യോഗി വ്യക്തമാക്കി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments