Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎല്‍എസിയില്‍ നിന്നുള്ള സേനാപിന്മാറ്റത്തിന് ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം

എല്‍എസിയില്‍ നിന്നുള്ള സേനാപിന്മാറ്റത്തിന് ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം

എല്‍എസി ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളില്‍മേലുള്ള ഇന്ത്യയുടെ ആശങ്ക മോദി-ഷി ജിന്‍ പിംഗ് കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ഖാത്ര പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ശക്തമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്ന് ഇരുനേതാക്കളും സമ്മതിച്ചിരുന്നു. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകണമെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തണ്ടേത് അത്യാവശ്യമാണെന്നും കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സമ്മര്‍ദ്ദം

ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം എല്‍എസിയില്‍ ഇന്ത്യ നടത്തിയ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ ചൈനയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. സേനാവിന്യാസത്തിനായി എല്‍എസി പ്രദേശത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഇന്ത്യ ഏര്‍പ്പെടുത്തിയത്. പാലങ്ങള്‍, റോഡുകള്‍, തുരങ്കങ്ങള്‍, ഹെലിപാഡുകള്‍ തുടങ്ങിയവയും ഈ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. ലഡാക്കില്‍ മാത്രമല്ല അരുണാചല്‍ പ്രദേശിലും സിക്കിമിലും ഇതേരീതിയിലുള്ള വികസനം ഇന്ത്യ നടത്തിയിട്ടുണ്ട്. മെഗാ റോഡ് പദ്ധതികള്‍ പ്രദേശത്ത് വികസിച്ചുകൊണ്ടിരിക്കുകയാണ്.

2026 ആകുമ്പോഴേക്കും പടിഞ്ഞാറന്‍ ലഡാക്കിലേക്കും സന്‍സ്‌കര്‍ താഴ്വരിയിലേക്കും മണാലിയില്‍ നിന്ന് നേരിട്ടും ഗതാഗത സൗകര്യം ഏര്‍പ്പെടുത്താനാകും. അതിനായുള്ള പദ്ധതികളും കേന്ദ്രം ആവിഷ്‌കരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് എല്‍എസിയ്ക്ക് ചുറ്റുമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളിലേയും സെക്രട്ടറിമാര്‍ക്കാണ് മേല്‍നോട്ട ചുമതല. കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചതോടെയാണ് അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ക്ക് സമ്മര്‍ദ്ദമേറിയത്.

അന്താരാഷ്ട്ര സമൂഹത്തെ പിണക്കാനാകില്ല

നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തെ പിണക്കാന്‍ ചൈനയ്ക്കാകില്ല. ഉയിഗൂര്‍. ടിബറ്റ്, തായ്വാന്‍ വിഷയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചൈനയുടെ പേരിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. അതേസമയം ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതികളും ഇതുവരെ ആരംഭിച്ചിട്ടില്ല. അതേസമയം ശ്രീലങ്കയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് പിന്നില്‍ ചൈനയാണെന്നാണ് ലോകം വിലയിരുത്തുന്നത് എന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ശ്രീലങ്ക, മാലിദ്വീപ്, ലാവോസ്, ആസ്‌ട്രേലിയ, അംഗോള, ഗ്രീസ്, ജീബൂട്ടി എന്നിവയും ചൈനയുടെ കടക്കെണി ട്രാപ്പില്‍ അകപ്പെട്ടിരിക്കുകയാണ്. ” ഈ നയങ്ങളുടെ പേരില്‍ ഇന്ത്യ മാത്രമല്ല ചൈനയെ വിമര്‍ശിക്കുന്നത്. ജപ്പാന്‍ അടക്കമുള്ള പല രാജ്യങ്ങളും സമാന വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്,” എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്നുള്ള വിവരം.

തെക്കന്‍ ചൈനാക്കടലിന്റെ കാര്യത്തിലും ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളുടെ എതിര്‍പ്പുകളെ വകവെയ്ക്കാത്ത സമീപനമാണ് ചൈനയുടേത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്, ബ്രൂണ തുടങ്ങിയ രാജ്യങ്ങളും ചൈനയുടെ സൈനിക ഭീഷണി നേരിടുന്നു. ” അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രതിരോധ സംവിധാനവും ശക്തമാണ്. ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കുകയുള്ളൂ,’ എന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments