വാഷിങ്ടൺ : ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് ഇറാൻ എത്രയും വേഗം തുറന്നുകൊടുക്കണമെന്ന കർശന ഉപാധിയോടെയാണ് ഈ വെടിനിർത്തലെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായി സൂചനയുണ്ട്. കൂടാതെ ഇറാനിലെ പുതിയ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയാണ് ഈ വെടിനിർത്തൽ കരാറിന് ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ, വെടിനിർത്തൽ അംഗീകരിച്ച് ഇറാൻ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വെടിനിർത്തൽ അംഗീകരിക്കുന്നെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്സിൽ കുറിച്ചു. ഇറാനു മേലുള്ള ആക്രമണങ്ങൾ നിർത്തിവെച്ചാൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ തങ്ങൾ അവസാനിപ്പിക്കുമെന്നും രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും സുഗമമായ യാത്ര സാധ്യമാക്കുമെന്നും അദ്ദേഹം കുറിച്ചു. തീരുമാനം പാക്ക് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോടും ഫീൽഡ് മാർഷൽ അസിം മുനീറിനോടുമുള്ള നന്ദിയും അഭിനന്ദനവും അറാഗ്ചി പ്രകടിപ്പിച്ചു.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രംപ് സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി അറിയിച്ചു. ‘ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങൾ നിർത്തിവെക്കാൻ പാക് നേതാക്കൾ അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്ക് ഉടൻതന്നെ തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാണെങ്കിൽ, രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ സമ്മതിക്കുന്നു. ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കും’.- ട്രംപ് വ്യക്തമാക്കി.



