പി.പി ചെറിയാൻ
ഒക്ലഹോമ:അമേരിക്കയിലെ ഒക്ലഹോമയിൽ വ്യാഴാഴ്ച വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് അമ്മയും മകളും കൊല്ലപ്പെട്ടു. വടക്കൻ ഒക്ലഹോമയിലെ ഫെയർവ്യൂ നഗരത്തിന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
ശക്തമായ കാറ്റും മിന്നലുമുള്ള സമയത്ത് ഹൈവേയിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും. കാണാതായ ഇവരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് എമർജൻസി മാനേജ്‌മെന്റ് വിഭാഗം സ്ഥിരീകരിച്ചു.
മണിക്കൂറിൽ 75 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു. ഹെലീന ടൗണിന് സമീപം ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.
മിസോറി, കൻസാസ്, ഒക്ലഹോമ സിറ്റി തുടങ്ങിയ മേഖലകളിൽ വരും ദിവസങ്ങളിലും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചുഴലിക്കാറ്റിനൊപ്പം വൻതോതിലുള്ള ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.



