Tuesday, February 17, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകുടിയേറ്റസഭയിൽ നിന്ന് തദ്ദേശീയ സഭയിലേക്ക് — വിശ്വാസത്തിന്റെ പുതിയ ദിശകൾ തുറന്ന് ജൂബിലി വേദിയിൽ ബിഷപ്പ്...

കുടിയേറ്റസഭയിൽ നിന്ന് തദ്ദേശീയ സഭയിലേക്ക് — വിശ്വാസത്തിന്റെ പുതിയ ദിശകൾ തുറന്ന് ജൂബിലി വേദിയിൽ ബിഷപ്പ് ഏൾ കെ. ഫെർണാണ്ടസ്

ജോർജ് അമ്പാട്ട്

ചിക്കാഗോ: ചിക്കാഗോ സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനായി കൊളംബസ് രൂപതയുടെ മെത്രാനായ ബിഷപ്പ് ഏൾ കെ. ഫെർണാണ്ടസ് എത്തിച്ചേരുന്നു. അമേരിക്കയിലെ ഒരു ലാറ്റിൻ കത്തോലിക്കാ രൂപതയുടെ അധ്യക്ഷനാകുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന ചരിത്ര നേട്ടം കൈവരിച്ച വ്യക്തിയായ അദ്ദേഹം, കുടിയേറ്റസഭയായി ആരംഭിച്ച വിശ്വാസസമൂഹം അമേരിക്കൻ മണ്ണിൽ തദ്ദേശീയ സഭയായി വളരേണ്ട ദിശകളെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെക്കും.

1972 സെപ്റ്റംബർ 21-ന് ഒഹായോയിലെ ടോളിഡോയിൽ ജനിച്ച ബിഷപ്പ് ഫെർണാണ്ടസ്, മുംബൈയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സിഡ്‌നി-തെൽമ ഫെർണാണ്ടസ് ദമ്പതികളുടെ അഞ്ച് മക്കളിൽ നാലാമനാണ്. തുടക്കത്തിൽ വൈദ്യശാസ്ത്രം പഠിക്കണമെന്ന ആഗ്രഹത്തോടെ യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി കോളേജ് ഓഫ് മെഡിസിനിൽ രണ്ട് വർഷം പഠിച്ചെങ്കിലും പിന്നീട് ദൈവവിളി തിരിച്ചറിഞ്ഞ് സെമിനാരിയിൽ ചേർന്നു. റോമിലെ ആൽഫോൺസിയൻ അക്കാദമിയിൽ നിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, 2002 മെയ് 18-ന് സിൻസിനാറ്റി അതിരൂപതയ്ക്കായി വൈദികനായി പട്ടം സ്വീകരിച്ചു. 2022 മെയ് 31-ന് കൊളംബസ് രൂപതയുടെ പതിമൂന്നാമത് മെത്രാനായി അഭിഷിക്തനായപ്പോൾ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ രൂപതാ മെത്രാന്മാരിൽ ഒരാളായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

ഇംഗ്ലീഷിനൊപ്പം സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള ബിഷപ്പ് ഫെർണാണ്ടസ്, അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതിയിലെ വിവിധ കമ്മിറ്റികളിൽ അംഗമായും വാഷിംഗ്ടൺ ഡി.സി.യിലെ വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിൽ സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്. ആത്മീയ വിഷയങ്ങളിലെയും ധാർമ്മിക ദൈവശാസ്ത്രത്തിലെയും ആഴമുള്ള അറിവും വ്യക്തമായ അവതരണശൈലിയും അദ്ദേഹത്തെ ശ്രദ്ധേയനായ പ്രഭാഷകനും എഴുത്തുകാരനുമായി മാറ്റിയിട്ടുണ്ട്.

2026 ജൂലൈ 10-ന് രാവിലെ 11:15-ന് ചിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന രജതജൂബിലി കൺവെൻഷനിൽ “How to evolve from a transplant to a fully native church” എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. കുടിയേറ്റസഭ എന്ന നിലയിൽ നിന്ന് അമേരിക്കൻ മണ്ണിൽ തദ്ദേശീയ സഭയായി സീറോ മലബാർ സമൂഹം വളരേണ്ട വഴികളെക്കുറിച്ചായിരിക്കും അദ്ദേഹത്തിന്റെ സന്ദേശം. ഈ സെഷനോടനുബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സംവാദ വേദിയും ഒരുക്കിയിട്ടുണ്ട്. വി. ജോർജ് മാളിയേക്കൽ മോഡറേറ്ററായി പ്രവർത്തിക്കുന്ന ഈ പാനൽ ചർച്ചയിൽ ഫാ. രാജീവ് വലിയവീട്ടിൽ, കമ്മ്യൂണിറ്റി ലീഡർ ആനി നെല്ലിക്കുന്നേൽ, ഫിസിഷ്യൻ ഡോ. മനോജ് അബ്രഹാം, പ്രൊഫസർ ഡോ. ജൈസി ജോസഫ്, കോളേജ് വിദ്യാർത്ഥിനി ജൊവാൻ ആന്റണി എന്നിവർ പങ്കെടുക്കും. തലമുറകൾക്കിടയിലെ വിശ്വാസാനുഭവങ്ങളും സമൂഹത്തിന്റെ ഭാവിദിശയും പങ്കുവെക്കുന്ന ആശയവിനിമയ വേദിയായിരിക്കും ഈ സംവാദം.

ജൂബിലി ആഘോഷങ്ങളോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഈ അവസരത്തിൽ ആചരിക്കുന്നു. ചിക്കാഗോ നഗരഹൃദയത്തിലെ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലും അതിനോട് ചേർന്ന മൂന്ന് ഹോട്ടലുകളിലുമായാണ് നാല് ദിവസങ്ങളിലായി മഹാകൺവെൻഷൻ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 25 വർഷങ്ങളിലായി അമേരിക്കയിൽ സീറോ മലബാർ സഭ കൈവരിച്ച ആത്മീയ വളർച്ചയും ദൈവകൃപയും ഓർക്കുന്നതിനൊപ്പം ഭാവിയെ വിശ്വാസത്തോടും പ്രതീക്ഷയോടെയും നോക്കിക്കാണാനുള്ള വേദിയായാണ് ഈ സംഗമം ഒരുക്കുന്നത്. വിശുദ്ധ കുർബാനയും ആരാധനയും, ആഴമുള്ള വിഷയാവതരണങ്ങളും കുടുംബ-യുവജന സെഷനുകളും സംഘടനാ കൂട്ടായ്മകളും കലാപരിപാടികളും മത്സരങ്ങളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിപാടികളാണ് കൺവെൻഷനിൽ ഒരുക്കിയിരിക്കുന്നത്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന എല്ലാ സീറോ മലബാർ വിശ്വാസികളും ഈ വിശ്വാസ സംഗമത്തിൽ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് തന്റെ സന്ദേശത്തിൽ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും www.syroconvention.org സന്ദർശിക്കാവുന്നതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments