പി.പി. ചെറിയാൻ
സാൻ ജോവാക്വിൻ കൗണ്ടി ( കാലിഫോർണിയ):അമേരിക്കയിൽ വർഷങ്ങൾക്ക് മുൻപ് സ്വന്തം സഹോദരിയുടെ മരണത്തിന് കാരണമായ കാറപകടം ഇൻസ്റ്റാഗ്രാമിൽ തത്സമയം സംപ്രേക്ഷണം ചെയ്ത് കുപ്രസിദ്ധി നേടിയ ഒബ്ദുലിയ സാഞ്ചസ് വെടിയേറ്റ് മരിച്ച സംഭവത്തിൽ 27 വയസ്സുകാരിയായ മോണിക്ക ബരാജാസിനെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
18-ാം വയസ്സിൽ മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച സാഞ്ചസ്, തന്റെ 14 വയസ്സുകാരിയായ സഹോദരി കൊല്ലപ്പെട്ട അപകടം ഇൻസ്റ്റാഗ്രാമിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഈ കേസിൽ ആറ് വർഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും 26 മാസത്തെ ജയിൽവാസത്തിന് ശേഷം 2019-ൽ ഇവർ പുറത്തിറങ്ങി.
കഴിഞ്ഞ ഡിസംബർ 2-ന് സ്റ്റോക്ടണിലെ ഗെർട്രൂഡ് അവന്യൂവിൽ വെച്ചാണ് സാഞ്ചസിനും കൂടെയുണ്ടായിരുന്ന ഒരാൾക്കും വെടിയേറ്റത്. സാഞ്ചസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും കൂടെയുണ്ടായിരുന്നയാൾ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് മോണിക്ക ബരാജാസിനെ ഈ വാരാന്ത്യം പോലീസ് പിടികൂടിയത്. കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തടവിൽ പാർപ്പിച്ചിരിക്കുകയാണ്,ഇവരെ മാർച്ച് 16 തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും



