ദില്ലി: സിറോ മലബാർ സഭ ജലന്ധർ രൂപതയുടെ പുതിയ ബിഷപ്പായി റവ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ തെരഞ്ഞെടുത്തു. കോട്ടയം കാളകെട്ടി സ്വദേശിയായ ഇദ്ദേഹം നിലവിൽ ജലന്ധർ രൂപതയിലെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയായിരുന്നു. 1991ലാണ് ഇദ്ദേഹം ജലന്ധർ രൂപതയിൽ വൈദികനായി പ്രവർത്തിച്ച് തുടങ്ങിയത്. 63 വയസാണ് പ്രായം.
പീഡന കേസിൽ കുറ്റവിമുക്തനായ ശേഷം ബിഷപ്പ് സ്ഥാനം രാജിവച്ച ഫ്രാങ്കോ മുളക്കലിന് ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ. ലത്തീൻ സഭയുടെ കീഴിലുള്ള പഞ്ചാബിലെ ജലന്ധർ രൂപതയിൽ സർവശക്തനായിരുന്ന ഫ്രാങ്കോ മുളക്കലിനെതിരെ ഉയർന്ന പീഡന കേസും ആരോപണങ്ങളും വലിയ തോതിൽ ദേശീയ തലത്തിൽ ചർച്ചയായിരുന്നു. എന്നാൽ നീതിപീഠത്തിന് മുന്നിലെത്തിയപ്പോൾ ഫ്രാങ്കോ മുളക്കലിനായിരുന്നു വിജയം. പക്ഷെ ലത്തീൻ സഭ ബിഷപ്പിനെ സംരക്ഷിച്ചില്ല.
കുറവിലങ്ങാട്ടെ കന്യാസ്ത്രികൾ ലൈംഗികാരോപണം ഉന്നയിച്ചപ്പോഴും കേസിൽ പ്രതിയായപ്പോഴും അറസ്റ്റിലായി ജയിലിൽ കിടന്നപ്പോഴും ഫ്രാങ്കോ മുളയ്ക്കലിനെതിരായ നടപടിയ്ക്ക് സഭ തുനിഞ്ഞിരുന്നില്ല. ഭരണ നിർവഹണ ചുമതലകൾ മറ്റൊരു സംഘത്തിന് കൈമാറിയെങ്കിലും ഫ്രാങ്കോ മുളയ്ക്കൽ തന്നെയായിരുന്നു ജലന്ധർ രൂപതാ ബിഷപ്. കുറ്റവിമുക്തമായി രണ്ടു വർഷത്തിനുശേഷം 2023 ജൂൺ 01 നാണ് അദ്ദേഹം ജലന്ധർ രൂപതയുടെ ബിഷപ്പ് സ്ഥാനത്ത് നിന്ന് രാജിവച്ചത്.



