വാഷിങ്ടൺ: പുതുതായി അച്ചടിക്കുന്ന എല്ലാ യു.എസ് പേപ്പർ കറൻസികളിലും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പ് പതിപ്പിക്കാൻ തീരുമാനം. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോട് അനുബന്ധിച്ചാണ് യു.എസ് ട്രഷറി വകുപ്പിന്റെ തീരുമാനം.
ഒരു സിറ്റിങ് പ്രസിഡന്റ് കറൻസിൽ ഒപ്പുവെക്കുന്നത് യു.എസിന്റെ ചരിത്രത്തിലാദ്യമാണ്. യു.എസ് പ്രസിഡൻറിന്റെ ഒപ്പ് പതിപ്പിക്കുന്നതിലൂടെ 165 വർഷത്തെ ഫെഡറൽ കറൻസിയുടെ ചരിത്രമാണ് തിരുത്തപ്പെടുന്നത്. 1861 മുതൽ ഫെഡറൽ കറൻസിയിൽ യു.എസ് ട്രഷററുടെ ഒപ്പായിരുന്നു പതിപ്പിച്ചിരുന്നത്.
ബ്യൂറോ ഓഫ് എൻഗ്രേവിങ് ആന്റ് പ്രിന്റിങ് ആണ് യു.എസിന്റെ പേപ്പർ കറൻസികൾ അച്ചടിക്കുന്നത്. യു.എസ് മിന്റാണ് നാണയങ്ങൾ നിർമിക്കുന്നതും. ജൂണിൽ അച്ചടിക്കുന്ന 100 ഡോളറിന്റെ ബില്ലിലാണ് ട്രംപിന്റെ ഒപ്പ് ആദ്യം പതിയുക. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ ഒപ്പും ഇതിനൊപ്പമുണ്ടാകും.
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെയാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്ന് സ്കോട്ട് ബെസന്റ് പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ രാജ്യത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിന്റെ ഏറ്റവും ശക്തമായ മാർഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീക്കം ഉചിതവും അർഹതയുള്ളതുമാണെന്നും യു.എസ് ട്രഷറർ ബ്രാൻഡൻ ബീച്ചും തീരുമാനത്തെ പിന്തുണച്ച് പറഞ്ഞു.



