ലണ്ടൻ: ബ്രിട്ടനിലെ കെന്റിലുള്ള കാന്റർബറി മേഖലയിൽ മെനിഞ്ചൈറ്റിസ് പടർന്നുപിടിക്കുന്നു. രോഗബാധയെത്തുടർന്ന് ഒരു സ്കൂൾ വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് മറ്റ് 11 പേർ കൂടി നിരീക്ഷണത്തിലാണ്. രോഗബാധ പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, രോഗബാധിതരായവരിൽ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങൾക്ക് പുറമെ ‘സെപ്റ്റിസീമിയ’ ലക്ഷണങ്ങളും പ്രകടമാണ്.
രോഗബാധയുടെ പശ്ചാത്തലത്തിൽ കെന്റ് സർവകലാശാലയിലെ നൂറുകണക്കിന് വിദ്യാർഥികൾ പ്രതിരോധ ആന്റിബയോട്ടിക്കുകൾക്കായി ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്യാർഥികൾക്കിടയിൽ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്യാംപസുകളിൽ നേരിട്ടെത്തിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.



