Wednesday, March 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryറെസ്റ്റോറന്റ് സംരംഭകൻ സിംസൺ കളത്തറ ന്യു യോർക്കിൽ അന്തരിച്ചു

റെസ്റ്റോറന്റ് സംരംഭകൻ സിംസൺ കളത്തറ ന്യു യോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ ബെംഗാൾ ടൈഗർ റെസ്റ്റോറന്റിന്റെ ഉടമയുമായിരുന്ന സിംസൺ മാത്യു കളത്തറ (85) അന്തരിച്ചു. ദശാബ്ദങ്ങളോളം റെസ്റ്റോറന്റ് മേഖലയിലൂടെ ഇന്ത്യൻ ഭക്ഷണസംസ്കാരത്തെ അമേരിക്കൻ സമൂഹത്തിലേക്ക് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.

എറണാകുളം ചെമ്പ് സ്വദേശിയായ അദ്ദേഹം നടൻ മമ്മുട്ടിയുടെ അയൽക്കാരനായിരുന്നു. മമ്മുട്ടി ന്യു യോർക്കിൽ വരുമ്പോൾ താമസിക്കുന്നത് അദ്ദേഹത്തിന്റെ വസതിയിലായിരുന്നു. സഹോദരൻ അറ്റോർണി സ്റ്റാൻലി കളത്തറ ന്യു യോർക് സിറ്റി കൗൺസിൽ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

വെസ്റ്റ്ചെസ്റ്റർ–റോക്‌ലാൻഡ് മേഖലയിലെ ന്യൂയോർക്ക് റെസ്റ്റോറന്റ് അസോസിയേഷൻ അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി . നാല് പതിറ്റാണ്ട് കാലം തന്റെ സ്വന്തം റെസ്റ്റോറന്റിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ട് ആയിരക്കണക്കിന് ഉപഭോക്താക്കളുടെ ആദരവും സ്നേഹവും നേടിയ സംരംഭകനായിരുന്നു സിംപ്‌സൺ എന്നത് അടിവരയിടുന്നതാണ് ഇത്തരം അംഗീകാരങ്ങൾ.

1968-ൽ ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനായിട്ടാണ് സിംസൺ കളത്തറ അമേരിക്കയിലെത്തിയത്. ന്യൂയോർക്ക് കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന് പാചകകലയിൽ താൽപ്പര്യം ജനിച്ചു . ഓഫീസ് സമയം കഴിഞ്ഞ് കുക്കിംഗ് സ്കൂളിൽ പരിശീലനം നേടുകയും പിന്നീട് അത് അദ്ദേഹത്തിന്റെ ജീവിത വഴിത്തിരിവായി മാറുകയും ചെയ്തു.

1972-ൽ സർക്കാർ ജോലി ഉപേക്ഷിച്ച് അമേരിക്കയിൽ പുതിയ ജീവിതം ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. ആദ്യ ജോലി ന്യൂയോർക്കിനടുത്തുള്ള ഹിൽട്ടൺ ഹോട്ടലിലായിരുന്നു. പിന്നീട് വൈറ്റ് പ്ലെയിൻസിലെ ബെംഗാൾ ടൈഗർ എന്ന ചെറിയ ഇന്ത്യൻ റെസ്റ്റോറന്റുമായി ബന്ധപ്പെട്ടു.

ഇന്ത്യൻ ഭക്ഷണം തേടിയാണ് അവിടെ ചെന്നത്. ആ റെസ്റ്റോറന്റ് പിന്നീട് അദ്ദേഹം ഏറ്റെടുത്തു. അന്ന് 50 സീറ്റുകൾ മാത്രമുണ്ടായിരുന്ന ചെറിയ ഹോട്ടൽ പിന്നീട് അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ട് 120 സീറ്റുകളും ഫുൾ ബാറുമുള്ള പ്രശസ്ത റെസ്റ്റോറന്റായി വളർന്നു.

അമേരിക്കക്കാർ ഇന്ത്യൻ ഭക്ഷണത്തെ ‘കറി’ എന്നൊറ്റ പേരിൽ വിളിച്ചിരുന്ന കാലത്ത് തന്നെ ഇന്ത്യൻ പാചകകലയുടെ വൈവിധ്യം അമേരിക്കൻ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.

1996-ൽ ന്യൂയോർക്ക് ടൈംസ് ബെംഗാൾ ടൈഗറിനെ സംസ്ഥാനത്തിലെ മികച്ച റെസ്റ്റോറന്റുകളിലൊന്നായി തിരഞ്ഞെടുത്തിരുന്നു.

ഗുണമേന്മയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നത് അദ്ദേഹത്തിന്റെ ഉറച്ച നിലപാടായിരുന്നു. ഒരിക്കൽ പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കി നൽകുന്നത് ബിസിനസിന് നാശം വരുത്തും എന്നായിരുന്നു അദ്ദേഹം പതിവായി പറയാറ്.

40 വർഷത്തിലധികം കാലം ഒരേ റെസ്റ്റോറന്റ് സ്വന്തമായി നടത്തി വിജയകരമായി മുന്നോട്ടുകൊണ്ടുപോയ ഇന്ത്യൻ അമേരിക്കക്കാരിൽ ഒരാളായിരുന്നു സിംസൺ, ബെംഗാൾ ടൈഗർ റെസ്റ്റോറന്റ് സ്ഥിരമായി സാഗറ്റ് സർവേയിൽ ഉൾപ്പെടുകയും ലഞ്ചിനും ഡിന്നറിനും ആളുകൾ നിരയായി കാത്തുനിൽക്കുന്ന സ്ഥലമായി മാറുകയും ചെയ്തു.

ഭാര്യ റോസമ്മ. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മൂത്ത മകൻ – മാത്യു സിംസൺ, ഭാര്യ ലിൻ സിംസൺ- കൊച്ചുമക്കൾ: ഈതൻ സിംസൺ, ജെറമി സിംസൺ, ഓസ്റ്റിൻ സിംസൺ

രണ്ടാമത്തെ മകൻ ജോൺ സിംസൺ, ഭാര്യ അലക്സ് സിംസൺ കൊച്ചുമകൾ: മിറാബെൽ സിംസൺ

മകൾ – മേരി സിംസൺ, ഭർത്താവ്- ജേസൺ വ്യാൻഡ്

സഹോദരർ: സൈമൺ കളത്തറ, സ്റ്റാൻലി കളത്തറ, സിറെറ്റ പാറക്കടവിൽ

അമേരിക്കയിൽ ഇന്ത്യൻ ഭക്ഷണസംസ്കാരത്തിന് അംഗീകാരം നേടിക്കൊടുക്കാൻ നിർണായക പങ്കുവഹിച്ച സംരംഭകനായ സിംസൺ കളത്തറയുടെ നിര്യാണം അമേരിക്കൻ മലയാളി സമൂഹത്തിന് വലിയ നഷ്ടമാണ്.
പൊതുദര്‍ശനം: മാര്‍ച്ച് 20, വൈകിട്ട് 4 മുതല്‍ 9 വരെ: മക്മഹൊന്‍, ലിയൊണ്‍ & ഹര്‍റ്റ്‌നെറ്റ് ഫ്യൂണറൽ ഹോം, 491 മാമാരോനെക്ക് അവന്യു, വൈറ്റ് പ്ലെയിൻസ്‌ , ന്യു യൊര്‍ക്ക്-10605

സംസ്‌കാര ശുശ്രുഷ മാര്‍ച്ച് 21 ശനി രാവിലെ 9:30 സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ് റോമന്‍ കാത്തലിക്ക് ചര്‍ച്ച്, 148 ഹാമിൽട്ടന്‍ അവന്യു, വൈറ്റ് പ്ലെയിൻസ്‌ , ന്യു യോര്‍ക്ക്

സംസ്‍കാരം മൗണ്ട് കാൽവരി സെമിത്തേരി, 575 ഹില്‍സൈഡ് അവന്യു, വൈറ്റ് പ്ലെയിൻസ്‌

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments