പി പി ചെറിയാൻ
വിസ്കോൺസിൻ : അമേരിക്കയിലെ വിസ്കോൺസിനിലെ ഏറ്റവും വലിയ മോസ്കിന്റെ പ്രസിഡന്റായ സലാ സർസൂറിനെ യുഎസ് ഇമിഗ്രേഷൻ അധികൃതർ തടങ്കലിലാക്കി. ഇസ്രായേലിനെ വിമർശിച്ചതിനാണ് അദ്ദേഹത്തെ ലക്ഷ്യം വെച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ഭരണകൂടവും മതനേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പലസ്തീൻ സ്വദേശിയായ ഇദ്ദേഹം ദീർഘകാലമായി യുഎസിൽ ഗ്രീൻ കാർഡ് ഉടമയായി താമസിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ‘ഇസ്ലാമിക് സൊസൈറ്റി ഓഫ് മിൽവാക്കി’യുടെ പ്രസിഡന്റാണ്.
മിൽവാക്കിയിലെ വീടിന് പുറത്തുനിന്നാണ് ഇമിഗ്രേഷൻ ഏജന്റുമാർ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നിലവിൽ ഇൻഡ്യാനപൊളിസിന് പുറത്തുള്ള ജയിലിലാണ് ഇദ്ദേഹമുള്ളത്.
സർസൂർ ഒരു വിദേശനയ ഭീഷണിയാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ഇസ്രായേൽ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിനാലും പലസ്തീൻ അനുകൂലമായി സംസാരിക്കുന്നതിനാലും അദ്ദേഹത്തെ നിശബ്ദനാക്കാൻ നടത്തുന്ന നീക്കമാണിതെന്ന് അഭിഭാഷകർ ആരോപിക്കുന്നു.
മിൽവാക്കി മേയർ കാവലിയർ ജോൺസൺ ഉൾപ്പെടെയുള്ള പ്രമുഖർ അറസ്റ്റിനെ അപലപിച്ചു. വ്യക്തമായ തെളിവുകളില്ലാതെയുള്ള ഈ നടപടി അധികാരാതിക്രമമാണെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ ക്രിമിനൽ പശ്ചാത്തലമില്ലാത്ത സർസൂറിനെ പുറത്താക്കാനുള്ള നീക്കത്തിനെതിരെ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹത്തിന്റെ കുടുംബവും അഭിഭാഷകരും അറിയിച്ചു



