പി പി ചെറിയാൻ
ഡാളസ്: അരനൂറ്റാണ്ടിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, ഡാളസ് പോലീസ് ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിരോധാനം തെളിയിച്ചു. 1973-ൽ കാണാതായ 16 വയസ്സുകാരൻ നോർമൻ പ്രാറ്ററിനെയാണ് (Norman Prater) ദശാബ്ദങ്ങൾക്ക് ശേഷം ഒരു പഴയ ചിത്രത്തിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞത്.
1973 ജനുവരി 14-ന് കിഴക്കൻ ഡാളസിൽ സുഹൃത്തുക്കളോടൊപ്പം നടന്നുപോകുമ്പോഴാണ് നോർമനെ അവസാനമായി കണ്ടത്. പിന്നീട് ആ കൗമാരക്കാരനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.
നോർമനെ കാണാതായി ആറു മാസത്തിന് ശേഷം, സൗത്ത് ടെക്സസിലെ റോക്ക് പോർട്ടിൽ വെച്ച് ഒരു വാഹനാപകടത്തിൽ (Hit-and-run) തിരിച്ചറിയാത്ത ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. അന്ന് ആ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
2025 അവസാനത്തോടെ അരാൻസാസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസിൽ നിന്ന് ലഭിച്ച അപകടത്തിൽപ്പെട്ട യുവാവിന്റെ പുതിയ ചിത്രം കേസിലെ നിർണ്ണായക തെളിവായി. ഈ ചിത്രം നോർമന്റെ സഹോദരൻ തിരിച്ചറിഞ്ഞതോടെയാണ് ദുരൂഹത നീങ്ങിയത്.
നോർമന്റെ മൂത്ത സഹോദരനാണ് ചിത്രത്തിലെ അടയാളങ്ങൾ കണ്ട് അത് തന്റെ അനിയൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിക്കാലത്ത് നായ കടിച്ചപ്പോഴുണ്ടായ ചുണ്ടിലെ പാടും, വഴക്കിനിടയിൽ പുരികത്തിനു മുകളിലുണ്ടായ മുറിപ്പാടും നോർമനെ തിരിച്ചറിയാൻ സഹായിച്ചു.
അരനൂറ്റാണ്ടിന് ശേഷം നോർമനെ തിരിച്ചറിഞ്ഞെങ്കിലും, അവൻ എങ്ങനെ ഡാളസിൽ നിന്ന് 400 മൈൽ അകലെയുള്ള സൗത്ത് ടെക്സസിൽ എത്തിയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. നോർമനെ ഇടിച്ചുതെറിപ്പിച്ച വാഹനം കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും, തന്റെ സഹോദരന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് 52 വർഷത്തിന് ശേഷം കുടുംബത്തിന് കൃത്യമായ മറുപടി ലഭിച്ചു.



