പി പി ചെറിയാൻ
ഡാളസ്: വിരമിച്ച ഡാളസ് പോലീസ് ഉദ്യോഗസ്ഥനായ പോൾ ഇൻമാൻ, വിദേശ ജയിലിൽ 12 വർഷത്തെ തടവുശിക്ഷ നേരിടുന്ന തന്റെ മകളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. പാനമയിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ മകൾ സബ്രീന അണ്ടർവുഡ് (34) പിടിയിലായത്.
അവധി ആഘോഷിക്കാൻ പാനമയിൽ എത്തിയ സബ്രീനയുടെ ബാഗിൽ നിന്ന് വിമാനത്താവള അധികൃതർ തോക്ക് കണ്ടെടുത്തു. ഇതേത്തുടർന്ന് ആയുധക്കടത്ത് കുറ്റം ചുമത്തി അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ കുറഞ്ഞത് 12 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തോക്ക് തന്റെ മരുമകന്റേതാണെന്നും (സൈനിക ഉദ്യോഗസ്ഥൻ), സബ്രീന ഇത് അറിഞ്ഞിരുന്നില്ലെന്നും പോൾ ഇൻമാൻ പറയുന്നു.
തോക്ക് ബാഗിന്റെ പുറത്തെ പോക്കറ്റിലാണ് ഇരുന്നിരുന്നത്. കടത്താൻ ഉദ്ദേശിച്ചുള്ളതാണെങ്കിൽ വസ്ത്രങ്ങൾക്കിടയിലോ മറ്റോ ഒളിപ്പിക്കുമായിരുന്നു എന്ന് അദ്ദേഹം വാദിക്കുന്നു.
യുഎസിലെ നാഷ്‌വിൽ, ഹൂസ്റ്റൺ വിമാനത്താവളങ്ങളിലെ പരിശോധനകളിൽ ഈ തോക്ക് കണ്ടെത്താൻ കഴിയാഞ്ഞത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്.
നിലവിൽ 23 ദിവസത്തെ ജയിൽവാസത്തിന് ശേഷം സബ്രീനയെ വീട്ടുതടങ്കലിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് കുട്ടികളുടെ അമ്മയായ സബ്രീനയെ രക്ഷിക്കാൻ അമേരിക്കൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ സഹായം ലഭിക്കുന്നില്ലെന്ന് പോൾ ഇൻമാൻ പരാതിപ്പെടുന്നു. തന്റെ പഴയ അന്വേഷണ വൈദഗ്ധ്യം ഉപയോഗിച്ച് തെളിവുകൾ ശേഖരിച്ച് മകളെ മോചിപ്പിക്കാനുള്ള ഒറ്റയാൾ പോരാട്ടത്തിലാണ് ഈ പിതാവ്.



