ആൻഗ്രിയ: മറ്റൊരു സ്ത്രീയെ തങ്ങൾക്കൊപ്പം താമസിക്കാൻ ക്ഷണിച്ചതിന്റെ വൈരാഗ്യത്തിൽ ഭാര്യ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ്, മെഡിക്കൽ ബാഗിൽ തന്റെ ജനനേന്ദ്രിയം കാണിക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നതിനെ തുടർന്ന് നിയമനടപടി സ്വീകരിക്കും. പേര് വെളിപ്പെടുത്താത്ത ബംഗ്ലാദേശി യുവാവ് അടുത്തിടെയാണ് ഭാര്യയോടൊപ്പം കാംപാനിയയിലെ ഇറ്റാലിയൻ പട്ടണമായ ആൻഗ്രിയിലേക്ക് താമസം മാറിയത്. രണ്ടിലധികം പേർക്ക് താമസിക്കാൻ സാധിക്കുന്ന വലിയ വീട് ലഭിച്ചതിന് പിന്നാലെയാണ് സംഭവം നടന്നത്.
ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഉറക്കത്തിനിടെ ഇയാൾ ഉറങ്ങുന്നതുവരെ കാത്തിരുന്ന ഭാര്യ കറിക്കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്നാണ് റിപ്പോർട്ട്. മുറിച്ച ജനനേന്ദ്രിയം ഐസിൽ സൂക്ഷിച്ച് പാരാമെഡിക്കുകൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷേ, ഇത് വീണ്ടും ശരീരവുമായി ബന്ധിപ്പിക്കുന്നത് അസാധ്യമാണെന്ന് ശസ്ത്രക്രിയാ വിദഗ്ധർ അറിയിക്കുകയായിരുന്നു.
ഇപ്പോൾ, ഇയാൾ ആശുപത്രി കിടക്കയിൽ കിടക്കുന്നതിന്റെ ചിത്രങ്ങളും മെഡിക്കൽ ബാഗിൽ സീൽ ചെയ്ത ജനനേന്ദ്രിയത്തിന്റെ ഫോട്ടോയും സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫോട്ടോകൾ എടുത്ത് ഓൺലൈനിൽ പങ്കുവെച്ച വ്യക്തിയെ തിരിച്ചറിയാൻ പരാതി നൽകുമെന്നാണ് 35 വയസ്സുകാരനെ പ്രതിനിധീകരിക്കുന്ന രണ്ട് അഭിഭാഷകരായ ഏഞ്ചലോയും സെർജിയോ പിസാനിയും അറിയിച്ചത്. ചിത്രങ്ങൾ പുറത്തുവിടുന്നവർ ക്രിമിനൽ, സിവിൽ നിയമപ്രകാരം ഉത്തരം പറയേണ്ടിവരുമെന്നും അവർ പറഞ്ഞു.
ഈ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ്, യുവതി കയ്യിൽ രക്തം പുരണ്ട കത്തിയുമായി നിൽക്കുന്നതാണ് കണ്ടത്. അന്നുതന്നെ കൊലപാതകശ്രമക്കുറ്റത്തിന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിരുന്നു.
ആക്രമണത്തിന് മുമ്പ് ഭാര്യ ലഹരിമരുന്ന് നൽകിയിട്ടുണ്ടോ എന്നറിയാനുള്ള ശ്രമത്തിൽ യുവാവ് അന്ന് അവസാനമായി കഴിച്ച ഭക്ഷണത്തെക്കുറിച്ചും അധികൃതർ അന്വേഷിക്കുന്നുണ്ട്. കമാൻഡർ ജിയാൻഫ്രാങ്കോ അൽബനീസ്, പ്രാദേശിക പ്രോസിക്യൂട്ടർ ജിയാൻലൂക്ക കപുട്ടോ എന്നിവരുടെ നേതൃത്വത്തിലുള്ള കാരബിനിയേരി പൊലീസിന്റെ സംഘമാണ് ആക്രമണം അന്വേഷിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.