വിശാഖപട്ടണം: ഹോംവർക്ക് പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിന് പിന്നാലെ ആറ് വയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ വൺ ടൗൺ മേഖലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.
പ്രണയ് തേജ എന്ന ആറ് വയസ്സുകാരനാണ് മരിച്ചത്. കുട്ടിയെ അധ്യാപിക അടിച്ചതായി കുടുംബം ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിയെ അടിക്കുന്നതും പിന്നാലെ കുട്ടി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുന്നതും കാണാമെന്നാണ് റിപ്പോർട്ട്.
കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സംഭവദിവസം രാവിലെ ആരോഗ്യവാനായാണ് വീട്ടിൽനിന്ന് സ്കൂളിലേക്ക് പോയതെന്നും പിതാവ് പറഞ്ഞു. കുടുംബം കഴിഞ്ഞയാഴ്ച തീർത്ഥാടനത്തിന് പോയിരുന്നതിനാലാണ് ഹോംവർക്ക് പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലാസ് മുറിയിൽ കുട്ടി കുഴഞ്ഞുവീണതിനെ തുടർന്ന് അധ്യാപകർ പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിച്ചെന്നും തുടർന്ന് സ്കൂൾ ജീവനക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നതായും അധികൃതർ അറിയിച്ചു. വിശാഖപട്ടണം റവന്യൂ ഡിവിഷണൽ ഓഫീസർ സാദു ദിലീപ് ചക്രവർത്തി സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
കിംഗ് ജോർജ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഐ. വാണി പറഞ്ഞു. കുട്ടി പരിഭ്രാന്തിയെ തുടർന്ന് ഹൃദയാഘാതം മൂലം മരിച്ചതാണെന്ന തരത്തിലുള്ള പ്രാഥമിക വാദങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂവെന്ന് അവർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശാഖപട്ടണം ജില്ലാ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. സംഭവത്തിൽ അധ്യാപികയ്ക്കും സ്കൂൾ മാനേജ്മെന്റിനുമെതിരെ നടപടി വേണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സ്കൂൾ അധികൃതർ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
Leave a Comment
Your comment will be visible after admin approval.