ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ഏറ്റുമുട്ടിയതോടെ ചൊവ്വാഴ്ച അസംസ്കൃത എണ്ണ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 91 ഡോളർ കടന്നു. വില 0.6 ശതമാനം വർധിച്ച് 91.05 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 1 ശതമാനം ഉയർന്ന് 86.59 ഡോളറിലെത്തി.
തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് 2.7 ശതമാനം ഉയർന്നിരുന്നു.അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സൈനിക ഏറ്റുമുട്ടലുണ്ടായതാണ് എണ്ണവിലയിലെ പുതിയ വർദ്ധനവിന് കാരണമായത്. ഈ സംഘർഷം ക്രൂഡ് ഓയിൽ വിതരണത്തെയും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്ക ഉയർത്തി.
ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും വഹിച്ചിരുന്ന ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം തടസ്സപ്പെടുന്നതാണ് ആഗോള ഊർജ്ജ വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ആദ്യമായി ഏറ്റുമുട്ടിയതിന് പിന്നാലെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുനേരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തി. ഹോർമുസ് തങ്ങളുടെ നിയന്ത്രണത്തിലാണ് എന്നാണ് ഇരു വിഭാഗവും അവകാശപ്പെടുന്നത്.
ഏകദേശം 30 കപ്പലുകൾ എല്ലാ രാത്രിയിലും ഈ ജലപാതത്തിലൂടെ ശരാശരി കടന്നുപോകുന്നുണ്ടെന്നും കാര്യമായ അളവിൽ എണ്ണ പുറത്തേക്ക് ഒഴുകുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
Leave a Comment
Your comment will be visible after admin approval.