തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിൽ അദ്ദേഹത്തിന് നാല് വർഷം തടവും 30,80,000 രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. വിധി പ്രസ്താവിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.
2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലൻസ് കേസ്. അന്വേഷണത്തിൽ അദ്ദേഹത്തിന് ലഭിച്ച വരുമാനത്തേക്കാൾ 135.80 ശതമാനം അധിക സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. 2013-ൽ സമർപ്പിച്ച കുറ്റപത്രത്തിൻമേലുള്ള വിചാരണ നീണ്ടുപോയതിനെ തുടർന്ന് കേസ് അതിവേഗം തീർപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് കോട്ടയം വിജിലൻസ് കോടതി കേസ് അതിവേഗം കേസ് പരിഗണിച്ച് വിധി പ്രസ്താവിച്ചത്.
അതേസമയം, തനിക്കുള്ളത് പാരമ്പര്യമായി ലഭിച്ച സമ്പാദ്യമാണെന്നും അനധികൃതമായി ഒന്നും നേടിയിട്ടില്ലെന്നുമായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ വിടുതൽ ഹരജി കോടതി തള്ളുകയായിരുന്നു. കെഎസ്ആർടിസി എംഡി, ഫയർഫോഴ്സ് മേധാവി ഉൾപ്പെടെ കേരള പൊലീസിൽ നിരവധി ഉന്നത പദവികൾ വഹിച്ച ശേഷം 2023-ലാണ് ടോമിൻ തച്ചങ്കരി സർവീസിൽ നിന്ന് വിരമിച്ചത്.
Leave a Comment
Your comment will be visible after admin approval.