ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്ക് ഒരു ഗ്രാം തൂക്കമുള്ള സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതി ഔദ്യോഗികമായി നടപ്പിലാക്കാൻ തമിഴ്‌നാട് സർക്കാർ ഒരുങ്ങുന്നു. ടിവികെ സർക്കാരിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നാണിത്. ഒക്ടോബർ ആറിന് തമിഴ്‌നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന നീക്കം.
സെപ്റ്റംബർ 28-ന് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ആദ്യഘട്ട വിതരണത്തിനായി 1.28 ലക്ഷം സ്വർണമോതിരങ്ങൾ സർക്കാർ ഇതിനകം സംഭരിച്ചിട്ടുണ്ട്. തിരിമറികൾ ഒഴിവാക്കുന്നതിനായി പ്രത്യേക സീരിയൽ നമ്പറുകളോടെയുള്ള ‘ടാംപർ-പ്രൂഫ്’ പാക്കേജുകളിലാണ് മോതിരങ്ങൾ വിതരണം ചെയ്യുന്നത്. സെപ്റ്റംബർ 22 മുതൽ സംസ്ഥാനത്തെ 107 കേന്ദ്രങ്ങൾ വഴി ഇവയുടെ വിതരണ നടപടികൾ ആരംഭിക്കും. ഭാവിയിൽ, സർക്കാർ ആശുപത്രികളിൽ പ്രസവം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്ന വേളയിൽ തന്നെ അർഹരായ എല്ലാ നവജാതശിശുക്കൾക്കും മോതിരം കൈമാറാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ 755 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്.
Leave a Comment
Your comment will be visible after admin approval.