Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഓഗസ്റ്റ് 22 അന്താരാഷ്‌ട്ര ഫോക്ക് ലോർ ദിനം

ഓഗസ്റ്റ് 22 അന്താരാഷ്‌ട്ര ഫോക്ക് ലോർ ദിനം

ലോകത്ത് വ്യവസായ വിപ്ലവത്തെ തുടർന്ന് പാരമ്പര്യ ജനസമൂഹത്തിന്റെ ജ്ഞാന വിജ്ഞാനങ്ങൾ നഷ്ടപ്പെടുകയും ആധുനികത അവയെ നശിപ്പിക്കുമെന്നുമുള്ള തോന്നലാണ് പാരമ്പര്യ ജനവിജ്ഞാന പഠനത്തിന് തുടക്കം കുറിച്ചത്. എന്നാൽ നഷ്ടപ്പെട്ടുപോയിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചുള്ള വേവലാതി അല്ല പഠനത്തിന് ആധാരം ആവേണ്ടത് എന്നും, ഒരു ജനതയുടെ സ്വത്വത്തെ കുറിച്ചുള്ള പഠനമാണ് ഫോക്ക് ലോര്‍ പഠനം എന്നും പുനർനിർവചിക്കപ്പെട്ടു. അത്തരമൊരു നിർണയത്തിന് ഹേതുവായത് 1846 ഓഗസ്റ്റ് 22ലെ മേൽ സൂചിപ്പിച്ച കത്താണ്. മറ്റുള്ളവർക്കിടയിൽ ‘ഞങ്ങൾ’ എന്ന ബോധം സൂക്ഷിക്കുന്നവരാണ് ഒരു “ഫോക്ക്” അഥവാ കൂട്ടായ്മ എന്നതിന്റെ അർത്ഥം എന്നും, ഞങ്ങൾ എന്ന വികാരത്തെ പ്രകടമാക്കുന്ന ഏതൊരു ആശയവും,ആ ജനത സൂക്ഷിക്കുന്ന ഏതൊരു ആശയവും ‘ലോർ’ അഥവാ “അറിവനുഭവം” ആണ് എന്നും അലൻഡൻഡിസ് നിർവചിച്ചു. ചുരുക്കത്തിൽ ഒരു ജനതയ്‌ക്കിടയിൽ വിനിമയം ചെയ്യപ്പെടുന്ന, അവർക്കു മാത്രം മനസ്സിലാകുന്ന, ആശയങ്ങളുടെ കലാപരമായ അല്ലെങ്കിൽ ബിംബാത്മകമായ വിനിമയമാണ് ഫോക് ലോര്‍ എന്ന് വിശദീകരിക്കപ്പെട്ടു.

ഒരു ഫോക്കിന്റെ അടിസ്ഥാനപരമായ ഏകകം കുടുംബം ആണ് എന്നും അതിന്റെ ഏറ്റവും വലിയ അവസ്ഥ എന്നത് രാഷ്‌ട്രമാണ് എന്നും ഇന്ത്യൻ കാഴ്ചപ്പാടിൽ നമുക്ക് വിശദീകരിക്കാം. രണ്ടോ അതിലധികമോ പേർ പരസ്പരം വിനിമയം ചെയ്യുന്ന ഏതൊരു പൊതു ഘടകവും ഫോക് ലോർ ആണ് . ഈ രണ്ടു പേർ എന്നു പറയുന്നത് കേവലം രണ്ട് വ്യക്തികൾ അല്ല മറിച്ച് ഒരു സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതിനിധാനങ്ങളാണ്, അവർ കാല ദേശങ്ങൾ കൊണ്ട് ബന്ധിതരാണ്, കുറെ തലമുറകളുടെ തുടർച്ചയാണ്, അവർക്ക് ശേഷവും ഇനിയും തലമുറകൾ വരുവാനുമുണ്ട്, അത്തരമൊരു സാംസ്കാരിക സാഹചര്യത്തിലെ രണ്ട് വ്യക്തികൾ ഭൂതകാലത്തിൽ നിന്ന് അവർക്ക് ലഭിച്ച അനുഭവങ്ങളുടെ വർത്തമാനകാല പ്രതിനിധാനങ്ങൾ ആകുന്നു, വിനിമയ ഉപാധികൾ ആകുന്നു, അവർ ഭാവി തലമുറയിലേക്കുള്ള സന്ദേശമാകുന്നു. ഈയൊരു തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്ത് ഫോക് ലോർ പഠനം വികസിക്കപ്പെട്ടിരിക്കുന്നത്.

അടിച്ചമർത്തപ്പെട്ടവരുടെ വികാരമാണ് ഫോക്‌ലോർ എന്ന മാസിയന്‍ ദർശനത്തെ ഫോക്‌ലോർ പഠനം തള്ളിക്കളയുന്നുണ്ട്. മനുഷ്യന്റെ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ, അതേത് തലത്തിലുമുള്ള മനുഷ്യ വിഭാഗങ്ങളുടെയും പാരമ്പര്യ വികാരങ്ങളുടെ ബഹുസ്വരണമാണ് ഫോക്‌ലോർ. ഒറ്റയൊറ്റ വിഭാഗങ്ങളെ വേർതിരിച്ചും, കൂട്ടായ്മകൾ പരസ്പര വൈരുദ്ധ്യത്തിൽ ആണ് എന്ന് പ്രചരിപ്പിച്ചും നടത്തുന്ന മാർക്സിയൻ പ്രക്രിയയ്‌ക്ക് ഒരു ഉപകരണമായി ഇന്ത്യയിലും കേരളത്തിലും ഫോക്‌ലോർ പഠനത്തെ ഉപയോഗിച്ച് പോന്നിട്ടുണ്ട്. എന്നാൽ ഒരു കൂട്ടായ്മയും അതേതൊരു വിഭാഗം ആകട്ടെ ഒറ്റ ഒറ്റയായി നിൽക്കുന്നതല്ലെന്നും പരസ്പരപൂരകം ആണെന്നും ഉള്ള ഭാരതീയ കാഴ്ചപ്പാടിനെ ഫോക്‌ലോർ പഠനം സാധൂകരിക്കുന്നുണ്ട്. അറിവ് വേർതിരിഞ്ഞു നിൽക്കുന്ന ഒന്നല്ലെന്നും അത് മനുഷ്യാനുഭവങ്ങളിലൂടെ നമ്മുടെ പൂർവികർ നമുക്ക് നൽകുന്നുണ്ട് എന്നുമുള്ള ഭാരതീയ കാഴ്ചപ്പാടിനെ ഈ പഠനം അംഗീകരിക്കുന്നുണ്ട്.

ഏതൊരു തരത്തിലുമുള്ള അടിമത്തത്തിൽ നിന്നുള്ള മോചനം സാധ്യമാകണമെങ്കിൽ ഒരു ജനത അവരുടെ സ്വത്വത്തെ തിരിച്ചറിയേണ്ടതുണ്ട്. തങ്ങളുടെ നാടിന്റെയും സമൂഹത്തിന്റെയും സ്വത്വത്തെ പ്രതിനിധാനം ചെയ്യുന്ന ഫോക് ലോറുകളുടെ പഠനവും പ്രചാരണവും ആണ് സ്വാതന്ത്ര്യത്തിലേക്കുള്ള കൈത്തിരിയെന്ന് നമ്മുടെ പൂർവികർ മനസ്സിലാക്കിയിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ പൊതുസമൂഹം സമരരംഗത്തേക്ക് ഇറങ്ങാതിരുന്ന ഒരു ഘട്ടത്തിലാണ് അവർക്ക് കൂടി ബോധ്യമാകുന്ന വിധത്തിൽ പ്രവർത്തിക്കാൻ ബാലഗംഗാധര തിലകനെ പ്രേരിപ്പിച്ചത്. തങ്ങളുടെ ശക്തി ക്ഷയിച്ചെന്ന ഉപബോധത്തെ സൂക്ഷിക്കുന്ന ഒരു ജനതയ്‌ക്ക് മുമ്പാകെ, ആസുരികതയ്‌ക്കെതിരെ ദേവഗണങ്ങളെ നയിക്കുന്ന ഗണനായകനെ അവതരിപ്പിച്ചുകൊണ്ട് തിലകൻ മുഴുവൻ ഇന്ത്യൻ സമൂഹത്തെയും സ്വാതന്ത്ര്യത്തിനായി തെരുവിലേക്ക് ഇറക്കി. ഗണേശോത്സവത്തിന്റെ പൊതുസമ്മതിയുടെ തത്വം മനസ്സിലാക്കിയ തിലകൻ, സ്വാതന്ത്ര്യത്തിനായി മുഴുവൻ ദേവഗണങ്ങളെയും നയിച്ചുകൊണ്ട് സാക്ഷാൽ ഗണപതി രംഗത്തെത്തിയിരിക്കുന്നു എന്നും വിജയം സുനിശ്ചിതമാണ് എന്നും ഉള്ള ഒരു ബോധ്യം ഇന്ത്യൻ ജനതയ്‌ക്ക് സമ്മാനിച്ചത് ഗണേശോത്സവം എന്ന ഫോക് ലോറിലൂടെയാണ്. ഇത്തരത്തിൽ ഒട്ടേറെ സന്ദർഭങ്ങളിൽ, രാമൻ, പശു തുടങ്ങിയിട്ടുള്ള ഒട്ടേറെ ജനവികാരങ്ങളുടെ, അതിലുപരി അറിയുവാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നാം ഭാരതീയർ സ്വാതന്ത്ര്യത്തിലേക്ക് പടിച്ചവിട്ടിക്കയറിയത്. പാരതന്ത്ര്യത്താലോ അലസതയാലോ ലക്ഷ്യബോധമില്ലായ്മയാലോ കഴിയുന്ന ഏതൊരു സമൂഹത്തെയും അവരുടെ ഫോക് ലോറുകളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും ബോധ്യപ്പെടുത്തലും കൊണ്ട് കൈപിടിച്ചുയർത്താമെന്നും, അവരിൽ അന്തർലീനമായിട്ടുള്ള ഏതൊരു വിജ്ഞാനത്തിനും സമകാലികവും സർവലൗകികവുമായ പ്രസക്തിയുണ്ട് എന്നും ബോധ്യപ്പെടുത്താൻ ഫോക് ലോർപഠനം കൊണ്ട് മാത്രമേ സാധിക്കൂ. അത്തരത്തിലുള്ള പഠനസംസ്കാരത്തിന്റെയും, പ്രചരണത്തിന്റെയും ആവശ്യകത കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ട്.

1846 ഓഗസ്റ്റ് 22ന് പുറത്തിറങ്ങിയ അധീനിയം മാസികയുടെ എഡിറ്റർക്ക് വില്യം ജോൺ തോംസ് എഴുതിയ കത്തിൽ നിന്നാണ് ഫോക് ലോർ എന്ന പദം വേർതിരിച്ചെടുത്തത്. വിവിധ സമൂഹ കൂട്ടായ്മകളുടെ ആചാരം,അനുഷ്ഠാനം, വിനോദം,എന്നുവേണ്ട ജീവിതത്തിലെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന വിധത്തിൽ പാരമ്പര്യ ജനവിജ്ഞാന പഠനത്തിന് ഒരു പേര് വേണമെന്നും അത് ഫോക് – ലോർ എന്നാവാം എന്നും വില്യം ജെ തോംസ് തന്റെ കത്തിൽ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തെ അമേരിക്കയിലെ എന്നുമാത്രമല്ല ലോകത്തിലെ എല്ലായിടത്തെയും പാരമ്പര്യ ജനവിജ്ഞാന ശാസ്ത്രജ്ഞന്മാർ സ്വീകരിക്കുകയും ഫോക് ലോർ എന്ന പദം രൂപപ്പെട്ട ദിവസം അന്താരാഷ്‌ട്ര ഫോക് ലോർ ദിനമായി ആചരിച്ചു തുടങ്ങുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments