ദില്ലി : പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ തീവ്രവദികൾ ഉപയോഗിച്ചത് ചൈനീസ് വാർത്താവിനിമയ സംവിധാനം. ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോൺ അടക്കം ചൈനീസ് നിർമ്മിതമാണെന്ന് എൻഐഎ കണ്ടെത്തി. പരസ്പരം ആശയവിനിമയം നടത്താൻ ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയിൽ നിരോധിച്ച നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളും, തീവ്രവാദികൾ ഉപയോഗിക്കുന്നതായി എൻഐഎ കണ്ടെത്തി. ഏപ്രിൽ 22 ന് പഹൽഗാമിൽ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
ഒന്നരക്കൊല്ലം മുമ്പാണ് പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ അതിർത്തിയിലെ മുള്ളുവേലി മുറിച്ച് ഇന്ത്യയിലേക്ക് കടന്നത്. കാടിനുള്ളിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവരങ്ങനെ ഇന്ത്യൻ ഏജൻസികളെ കബളിപ്പിച്ച് ആശയവിനിമയം നടത്തിയെന്നാണ് അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് ചൈനീസ് നാഷണൽ സ്പേസ് ഏജൻസിയുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. പെഹൽഗാമിൽ നിന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസികൾ ഇക്കാര്യം വ്യക്തമാക്കുന്നത്.



