തിരുവനന്തപുരം: കിളിമാനൂരിൽ റാപ്പർ വേടന്റെ പരിപാടി മാറ്റിവെച്ചതിനെ തുടർന്നുണ്ടായ അക്രമ സംഭവത്തിൽ കേസെടുത്ത് പൊലീസ്. കിളിമാനൂർ പൊലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേർക്കെതിരെയാണ് കേസ്. മെയ് എട്ടിനായിരുന്നു വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് എൽഇഡി സെറ്റ് ചെയ്യുന്നതിനിടെ ടെക്‌നീഷ്യൻ ലിജു ഗോപിനാഥ് ഷോക്കേറ്റ് മരണപ്പെട്ടു. ഇതോടെയാണ് വേടന്റെ പരിപാടി മാറ്റിവെച്ചത്. തുടർന്ന് പരിപാടി കാണാനായി എത്തിയവർ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞാണ് യുവാക്കൾ പ്രതിഷേധിച്ചത്.
ലിജുവിന്റെ മരണത്തെ തുടർന്നാണ് കിളിമാനൂരിലെ വേടന്റെ പരിപാടി റദ്ദാക്കിയത്. ഇത്തരമൊരു സാഹചര്യത്തിൽ വേദിയിൽ വന്ന് പാട്ടുപാടുന്നതിന് തനിക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും പ്രേക്ഷകർ ഇത് മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് വേടൻ പറഞ്ഞത്. എന്നാൽ പരിപാടി റദ്ദാക്കിയതിനു പിന്നാലെ സ്ഥലത്ത് വൻ പ്രതിഷേധമാണ് ഉണ്ടായത്. സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞാണ് വേടന്റെ ആരാധകർ പ്രതിഷേധിച്ചത്. അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.



