കൊച്ചി ∙ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് ഇന്നലെ മിനു മുനീറിനെ അറസ്റ്റ് ചെയ്തതും പിന്നീട് ജാമ്യത്തിൽ വിട്ടതും. മിനു മുനീറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
മലയാള സിനിമ മേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രമുഖരായ ഒട്ടേറെപേർക്കെതിരെ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു. നടനും എംഎൽഎയുമായ മുകേഷ്, സിദ്ദീഖ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ളവർക്കു നേരെ ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് ബാലചന്ദ്ര മേനോനെതിരെ മിനു മുനീര്‍ ആരോപണം ഉന്നയിച്ചത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ മേനോൻ ലൈംഗികാതിക്രമം നടത്തി എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു മുനു മുനീർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പിന്നാലെ പൊലീസിൽ പരാതിയും നൽകി.
ഈ കേസിൽ മുൻകൂർജാമ്യം തേടി ബാലചന്ദ്ര മേനോൻ സമീപിച്ചപ്പോള്‍ ആണുങ്ങൾക്കും അന്തസുണ്ടെന്ന് ഹൈക്കോടതി പ്രതികരിക്കുകയും ആവശ്യം അംഗീകരിക്കുകയും ചെയ്തു. നടിയും അഭിഭാഷകനും ചേർന്ന് തന്നെയും ഭാര്യയെയും വിളിച്ച് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പണം തട്ടാനുള്ള ശ്രമമാണെന്ന് തങ്ങൾക്ക് മനസിലായിരുന്നു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ ബാലചന്ദ്ര മേനോനും പൊലീസിനെ സമാപിച്ചു. ഈ കേസിലാണ് ഇപ്പോൾ മിനു മുനീറിന്റെ അറസ്റ്റ് ഉണ്ടായിട്ടുള്ളത്



