പത്തനംതിട്ട: പത്തനംതിട്ട ഗവ. നഴ്സിങ് കോളജിൻ്റെ ഐഎൻസി അംഗീകാരം ഉൾപ്പെടെ വിഷയത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാകുമെന്നും വിദ്യാർഥികളുടെ കാര്യത്തിൽ സർക്കാരിന് പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം ലഭ്യമാക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പത്തനംതിട്ട ഗവ.നഴ്സിംഗ് കോളജിലെ വിദ്യാർഥികൾ ഉപരോധ സമരവുമായി രംഗത്തിറങ്ങിയത് വലിയ വിവാദമായിരുന്നു. ഈ വിഷയത്തിലാണ് മന്ത്രി വീണാ ജോർജിന്റെ പ്രതികരണം.
മെച്ചപ്പെട്ട ക്ലാസ് റൂം, ഹോസ്റ്റൽ സൗകര്യം, കോളജ് ബസ്, തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞവർഷവും വിദ്യാർഥികൾ തെരുവിൽ ഇറങ്ങിയിരുന്നു. മന്ത്രി ഉൾപ്പെടെ വിഷയത്തിൽ പരിഹാരം ഉറപ്പുനൽകിയതിനെ തുടർന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. പരിമിതമായ സൗകര്യങ്ങളിൽ ആദ്യ രണ്ടു ബാച്ചുകളിലായി 118 വിദ്യാർഥികളാണ് കോളജിൽ പഠനം നടത്തുന്നത്. മൂന്നാം ബാച്ചിന്റെ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുമുണ്ട്.



