ഒട്ടോവ: ഗായകൻ എപി ധില്ലന്റെ ബ്രിട്ടീഷ് കൊളംബിയയിലെ വീട്ടിൽ വെടിവെപ്പ് നടത്തിയ സംഭവത്തിൽ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയി സംഘാംഗത്തിന് ആറുവർഷം തടവ് ശിക്ഷ. 26കാരനായ അബ്ജീത് കിംഗ്രയെ ആണ് വിക്ടോറിയയിലെ കോടതി ശിക്ഷ വിധിച്ചത്. ഓഗസ്റ്റിൽ കിംഗ്ര കുറ്റം സമ്മതിക്കുകയും സെപ്റ്റംബർ അവസാനം അദ്ദേഹത്തിനെതിരെ കോടതി ശിക്ഷ വിധിക്കുകയുമായിരുന്നുവെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ധില്ലന്റെ വാൻകൂവർ ദ്വീപിലെ വീട്ടിൽ നടന്ന ആക്രമണം ഒറ്റപ്പെട്ടതല്ലെന്ന നിഗമനത്തിലാണ് കോടതി. കിംഗ്ര ഏകദേശം നാലര വർഷം ജയിലിൽ കഴിയേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി കിംഗ്രയ്ക്ക് ആജീവനാന്ത തോക്ക് നിരോധനവും ഏർപ്പെടുത്തി. ധില്ലന്റെ വീട്ടിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രതിയായ വിക്രം ശർമയ്‌ക്കെതിരെ കനേഡിയൻ അധികൃതർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കനേഡിയൻ സർക്കാർ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയെ “വിദേശ തീവ്രവാദ സംഘടന”യായി പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കിംഗ്രയ്ക്ക് ശിക്ഷ വിധിച്ചതായുള്ള വാർത്ത പുറത്തുവന്നത്.
2024 സെപ്റ്റംബർ രണ്ടിനാണ് ബ്രിട്ടീഷ് കൊളംബിയയിലെ കോൾവുഡിലുള്ള എപി ധില്ലന്റെ വസതിക്ക് പുറത്ത് വെടിവെപ്പ് ഉണ്ടായത്. പിന്നാലെ 2024 ഒക്ടോബറിൽ അബ്ജീത് കിംഗ്രയെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. തോക്ക് കൈവശം വെച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ കിംഗ്ര സമ്മതിച്ചിരുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട വിക്രം ശർമ എന്ന മറ്റൊരു വ്യക്തി ഇന്ത്യയിലേക്ക് പലായനം ചെയ്തതായി കരുതപ്പെടുന്നു. ഇയാളെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.



