റോം: ഇറ്റലിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം. നാഗ്പൂർ ആസ്ഥാനമായുള്ള ഹോട്ടൽ വ്യവസായി ജാവേദ് അക്തറും ഭാര്യ നാദിറ ഗുൽഷനുമാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഇറ്റലിയിലെ ഇന്ത്യൻ എംബസി മരണങ്ങൾ സ്ഥിരീകരിച്ചു. നാട്ടിലുള്ള അവരുടെ കുടുംബവുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവർ അറിയിച്ചു. മക്കളായ അർസൂ അക്തർ (21), ഷിഫ അക്തർ, മകൻ ജാസൽ അക്തർ എന്നിവരോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ഗ്രോസെറ്റോയ്ക്കടുത്തുള്ള ഔറേലിയ ഹൈവേയിൽ കുടുംബം അപകടത്തിൽപ്പെട്ടത്.
സെപ്റ്റംബർ 22 ന് ഫ്രാൻസിൽ നിന്ന് അവധിക്കാലം ആഘോഷിച്ച് ഇറ്റലിയിലെത്തിയതായികുന്നു. ഒമ്പത് സീറ്റുള്ള മിനിബസിൽ യാത്ര ചെയ്യവെയാണ് അപകടം. വാനിലേക്ക് ഒരു ട്രക്ക് ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാ വിവരം. മിനിബസ് ഡ്രൈവറും മരിച്ചു.
അപകടത്തിൽ അവരുടെ മകൾ അർസൂവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സിയാനയിലെ ലീ സ്കോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച അവരുടെ നില ഗുരുതരമാണ്. ഷിഫയും ജാസലും ഫ്ലോറൻസിലും ഗ്രോസെറ്റോയിലുമുള്ള ആശുപത്രികളിൽ സുഖം പ്രാപിച്ചുവരുന്നു. ഇരകൾക്ക് സഹായം വൈകിയാണ് എത്തിയതെന്ന് പ്രാദേശിക വാർത്താ പോർട്ടലായ ഇറ്റാലിയൻ.ന്യൂസ് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ തകർന്ന വാഹനങ്ങളിൽ നിന്ന് രണ്ട് ഫയർഫോഴ്‌സ് ടീമുകൾ പുറത്തെടുക്കുകയായിരുന്നു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ദമ്പതികളുടെ മരണത്തിൽ ഇറ്റലിയിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തുകയും അവരുടെ കുടുംബത്തിന് സഹായം നൽകുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു.



