ന്യൂഡൽഹി: ബോയിങ്ങിന്റെ 787 ശ്രേണിയിലെ വിമാനങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ എയർ ഇന്ത്യയ്ക്ക് ഡിജിസിഎ നിർദേശം. അടിയന്തര സംവിധാനങ്ങൾ അടക്കം പരിശോധിക്കണം. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽ സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. ബോയിങിൽ നിന്ന് ഡിജിസിഎ റിപ്പോർട്ട് തേടിയിട്ടുണ്ട്.
എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787 വിമാനങ്ങളും വിശദമായ സുരക്ഷാ പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിരുന്നു. എയർ ഇന്ത്യ വിമാനങ്ങളിൽ തുടർച്ചയായി തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കത്ത്. പ്രത്യേക ഓഡിറ്റിങ് നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ബർമിങ്ഹാമിൽ എയർ ഇന്ത്യ വിമാനത്തിന്റെ റാം എയർ ടർബൈൻ പ്രവർത്തനക്ഷമമായ സംഭവവും വിയന്നയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിനുണ്ടായ തകരാറുകളും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിമാനങ്ങളുടെ പരിശോധനക്ക് പുറമെ ഡിജിസിഎയുടെ മേൽ നോട്ടത്തിൽ എയർ ഇന്ത്യ പ്രത്യേക ഓഡിറ്റിങ് നടത്തണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യമുന്നയിച്ചു



