കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തിന് വിദേശികൾക്കും അനുമതി നൽകി അമീരി ഉത്തരവ്. 1979ൽ പുറപ്പെടുവിച്ച കുവൈത്ത് നിയമപ്രകാരം സ്വകാര്യ വീടുകൾ, കമ്പനികൾ തുടങ്ങിയ സ്വത്തുക്കൾ സ്വന്തമാക്കുന്നതിൽ നിന്ന് വിദേശികളെ വിലക്കിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം കമ്പനികളുടെ ഉടമസ്ഥാവകാശം വിദേശികൾക്കും സ്വന്തമാക്കാം. സ്വകാര്യവീടുകൾ ഇതിൽ ബാധകമാകില്ല.
പഴയ നിയമപ്രകാരം സ്വത്തുക്കൾ പാരമ്പര്യമായി ലഭിക്കുന്ന വിദേശികൾ ഒരു വർഷത്തിനുള്ളിൽ അത് വിൽക്കണമായിരുന്നു. ഓരോ വിദേശ എംബസികൾക്കും പരമാവധി 4,000 ചതുരശ്ര മീറ്റർ വരെയാണ് സ്വന്തമാക്കാൻ സാധിക്കുക.
പുതിയ ഭേദഗതി അനുസരിച്ച് നിശ്ചിത ഓഹരി കമ്പനികൾ, കുവൈത്ത് ഇതര ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് ഫണ്ടുകൾ-നിക്ഷേപ പോർട്ട്‌ഫോളിയോകൾ എന്നിവയുള്ളവർക്ക് ഭൂമി സ്വന്തമാക്കാം. അത്തരം കമ്പനികളെ കുവൈത്തിലെ ഓഹരികളിൽ ലിസ്റ്റ് ചെയ്യണം. കൂടാതെ അവരുടെ ഉദ്ദേശ്യങ്ങളിലൊന്ന് സ്വത്തിൽ വ്യാപാരം നടത്തുക എന്നതാവണം എന്നും പുതിയ ഉത്തരവിൽ പറയുന്നു. ഗൾഫ് സഹകരണ കൗൺസിലിലെ(ജിസിസി) അംഗരാജ്യങ്ങളിലുള്ള പൗരന്മാർക്ക് കുവൈത്തിൽ സ്വത്ത് സ്വന്തമാക്കുന്നതിൽ കുവൈത്തികളെപ്പോലെയാണ് പരിഗണന നൽകുന്നതെന്നും ഉത്തരവിലുണ്ട്.



