ഇന്ത്യയിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റിന്റെ സുരക്ഷാ പരിശോധനകൾക്ക് തുടക്കമായി. രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ സേവനം ആരംഭിക്കുന്നതിനുള്ള അവസാനഘട്ട നടപടികളിലൊന്നാണ് ഇത്. എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയാൽ, 2026-ന്റെ തുടക്കത്തിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം വാണിജ്യപരമായി ലഭ്യമാകും.
സ്റ്റാര്‍ലിങ്കിന്റെ ജെന്‍ 1 ഉപഗ്രഹ ശൃംഖല ഉപയോഗിച്ച് ഇന്ത്യയില്‍ സെക്കന്റില്‍ 600 ജിബി ബാന്‍ഡ് വിഡ്ത് സ്‌പെക്ട്രം ആണ് സ്റ്റാര്‍ലിങ്ക് ആവശ്യപ്പെടുന്നത്. ഈ സ്‌പെക്ട്രം സാധാരണ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ക്കായി താത്കാലികമായി അനുവദിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. സര്‍ക്കാര്‍ നിബന്ധന അനുസരിച്ചുള്ള സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ കമ്പനി സുരക്ഷാ പരിശോധനകള്‍ നടത്തുന്നത്.
മുംബൈയിൽ ആയിരിക്കും സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് ആദ്യം അവതരിപ്പിക്കുക എന്നാണ് ലഭ്യമായ വിവരം. നഗരത്തിൽ ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചു കഴിഞ്ഞു. മറ്റു അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. എല്ലാ അനുമതികളും ലഭിച്ചാൽ, മാസങ്ങൾക്കുള്ളിൽ സ്റ്റാർലിങ്കിന് ഇന്ത്യയിൽ സേവനം തുടങ്ങാനാവും.



