തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ്. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനമാനമെന്ന് പി.എം.എ സലാം വ്യക്തമാക്കി. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം സഹകരണത്തിന് ആവശ്യപ്പെടുന്നത് ശരിയല്ല. ഒരുമിച്ചിരുന്ന് ആലോചിച്ച് സഹകരിക്കുന്നതിൽ യുഡിഎഫിന് വിരോധമില്ലെന്നും പിഎംഎ സലാം ട്വന്റിഫോഫിനോട് പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഹകരിക്കുമെന്ന് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പി.എം.എ. സലാം പറഞ്ഞു. യുഡിഎഫിനുള്ള വെൽഫെയർ പാർട്ടി പിന്തുണ പരസ്യമാക്കി കൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫിന്റെ നീക്കം. പ്രാദേശികമായി യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി നീക്ക്പോക്ക് നടത്തുമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വർഷങ്ങളോളം എൽഡിഎഫുമായി വെൽഫെയർ പാർട്ടി സഹകരിച്ചിട്ടുണ്ടെന്ന പി.എം.എ. സലാമിന്റെ പ്രതികരണം വരാനിരിക്കുന്ന വിമർശനങ്ങളെ തടയാനുള്ള ശ്രമമായാണ് കാണുന്നത്.
അതിനിടെ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതിൽ ഇളവിനെതിരെ യൂത്ത് ലീഗ് നേതൃത്വത്തെ സമീപിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥ ഇത്തവണയും ലീഗ് നടപ്പിലാക്കും.വ്യവസ്ഥയുടെ പേരിൽ കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ടവർക്ക് വിജയത്തിന് അനിവാര്യമെങ്കിൽ ഇളവ് ഉണ്ടാകുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.
മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് വരുത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിലും ഇളവ് നേടാൻ ലക്ഷ്യമിട്ടെന്നും വിമർശനം പാർട്ടിയിൽ ഉയരുന്നുണ്ട്. വിഷയം ചർച്ച ചെയ്യാൻ യൂത്ത് ലീഗ് മലപ്പുറത്ത് യോഗം വിളിച്ചിരുന്നു.ലീഗ് നേതൃത്വത്തെ നേരിൽ കണ്ട് എതിർപ്പ് അറിയിക്കാനും യൂത്ത് ലീഗ് തീരുമാനമെടുത്തിട്ടുണ്ട്.



