ലണ്ടൻ : യുകെയിൽ വംശീയ വിദ്വേഷത്തെ തുടർന്ന് ഇന്ത്യൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ബ്രിട്ടിഷ് പൗരൻ അറസ്റ്റിലായി. പൊലീസ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലെ വെസ്റ്റ്മിഡ്സ്ലാൻഡ്സിലെ വാൽസാലിലാണ് പഞ്ചാബിൽ നിന്നുള്ള 20 വയസ്സുകാരി പീഡനത്തിനിരയായത്. 25ന് വൈകിട്ടാണ് സംഭവം. യുകെയിൽ പഠിക്കുന്ന പെൺകുട്ടിയെ പിന്തുടർന്നെത്തിയ അക്രമി വീടിന്റെ വാതിൽ തകർത്താണ് അകത്തുകയറിയത്.
സുരക്ഷിതത്വത്തിനു വേണ്ടി യുകെ സിഖ് ഫെഡറേഷൻ ഇടപെട്ട് പെൺകുട്ടിയെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ വെസ്റ്റ്മിഡ്ലാൻഡിലെ ഓൾഡ്ബറിയിൽ കഴിഞ്ഞമാസം 9ന് സിഖ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു. നിങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപോകൂ എന്ന് ആക്രോശിച്ചുകൊണ്ടാണ് 2 പേർ ആക്രമിച്ചത്. ഈ സംഭവത്തിൽ അറസ്റ്റിലായ 2 പേരെ പൊലീസ് വിട്ടയച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വംശീയ അക്രമങ്ങളെ പൊലീസ് രഹസ്യമാക്കാൻ ശ്രമിക്കുന്നതായി സിഖ് ഫെഡറേഷൻ ആരോപിച്ചു. 2022 മുതൽ 301 അക്രമങ്ങളാണ് സിഖ് വിഭാഗത്തിനെതിരെ ഉണ്ടായത്.



