തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം സുതാര്യവും തർക്കരഹിതവുമാക്കാൻ മാർഗനിർദേശങ്ങളുമായി കെപിസിസി. സീറ്റ് വിഭജന ചർച്ചകൾ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ യുഡിഎഫ് കമ്മിറ്റികളുമായി പാർട്ടി ജില്ലാ നേതൃത്വം കൂടിയാലോചന നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർദേശിച്ചു. മിഷൻ 2025 പ്രകാരം രൂപീകരിച്ച കോർ കമ്മിറ്റികൾക്കായിരിക്കും തിരഞ്ഞെടുപ്പ് ചുമതല. വിജയസാധ്യതയും പൊതുസ്വീകാര്യതയുമായിരിക്കും സ്ഥാനാർഥി നിർണയത്തിന്റെ മുഖ്യ മാനദണ്ഡം.
പാർട്ടിയോടുള്ള കൂറിനും സ്വഭാവശുദ്ധിക്കും പ്രാധാന്യം നൽകണം. വനിതാ സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ മഹിളാകോൺഗ്രസിലും പാർട്ടിയിലും സജീവമായി പ്രവർത്തിക്കുന്നവർക്കു മുൻഗണന നൽകണം. പാർട്ടിക്കു പൂർണമായി വിധേയരായിരിക്കുമെന്നും പാർട്ടിയുടെ നിർദേശങ്ങളനുസരിച്ചു മാത്രം പ്രവർത്തിക്കുമെന്നും പാർട്ടി നിശ്ചയിക്കുന്ന ലെവി കൃത്യമായി നൽകുമെന്നുമുള്ള സാക്ഷ്യപത്രം സ്ഥാനാർഥികൾ ഒപ്പിട്ടു നൽകണം.
ഘടകകക്ഷികളുമായുള്ള തർക്കങ്ങൾ മേൽഘടകങ്ങൾ ഇടപെട്ട് പരിഹരിക്കണം. ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ സ്ഥാനാർഥികളെ അതത് വാർഡ് കമ്മിറ്റികൾ നിശ്ചയിക്കും. ഇതിനായി പ്രധാന നേതാക്കളും സജീവ പ്രവർത്തകരുമടങ്ങുന്ന വാർഡ് യോഗം വിളിക്കണം. സ്ഥാനാർഥിയെ കണ്ടെത്താൻ യോഗത്തിൽ വോട്ടെടുപ്പ് നടത്തരുത്. തീരുമാനങ്ങൾ ഡിസിസിക്കു വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം.



