കുവൈത്ത് സിറ്റി: മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. ഇന്ന് പുലർച്ചെ കുവൈത്തിൽ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി അധികൃതരും വിവിധ സംഘടനാ നേതാക്കളും പൗരപ്രമുഖരും ചേർന്ന് സ്വീകരിച്ചു. 28 വർഷത്തിനു ശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്.
മുഖ്യമന്ത്രിയോടൊപ്പം കേരള സാംസ്കാരിക മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഐഎഎസും ഉണ്ടായിരുന്നു. നാളെ ഉച്ചക്ക് 2:30 ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യും. സന്ദർശനത്തിന്റെ ഭാഗമായി വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
2015 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് പിണറായി വിജയൻ അവസാനമായി കുവൈത്ത് സന്ദർശിച്ചത്. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്റൈൻ, ഒമാൻ, ഖത്തർ ജിസിസി രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. കുവൈത്ത് സന്ദർശനത്തിന് ശേഷം നവംബർ 9 ന് മുഖ്യമന്ത്രി യുഎഇയിലേക്ക് തിരിക്കും.



