എറണാകുളം: കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും. എറണാകുളം- ബംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും. ചടങ്ങുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും.
കൊച്ചിയിൽ നിന്ന് ബംഗ്ലൂരിലേക്ക് യാത്ര പോകാൻ ഉദ്ദേശിക്കുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ്. എട്ട് മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് ട്രെയിൻ അനുവദിച്ചിരിക്കുന്നത്. അൽപസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് കർമം നിർവഹിക്കും. അതോടൊപ്പം കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപി, ജോർജ് കുര്യൻ, മന്ത്രി പി.രാജീവ്, ഗവർണർ രാജേന്ദ്ര ആർലേഖർ, മേയർ അനിൽകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
രാവിലെ അഞ്ച് മണിക്കാണ് ട്രെയിൻ ബംഗളൂരുവിൽ നിന്ന് പുറപ്പെടുക. രണ്ട് മണിയോടെ ട്രെയിൻ എറണാകുളത്തെത്തും. തുടർന്ന് 2.20ഓടെ പുറപ്പെട്ടിട്ട് രാത്രി 11ന് ബംഗളൂരുവിലെത്തുന്ന തരത്തിലാണ് ട്രെയിനിന്റെ സമയം സജ്ജീകരിച്ചിട്ടുള്ളത്. ഉത്ഘാടനത്തിന്റെ ഭാഗമായി രാവിലെ എട്ടുമണിക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും സ്പെഷ്യൽ സർവീസ് ആരംഭിക്കും.



