പട്ന: ബിഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളാണ് ചൊവ്വാഴ്ച വിധി എഴുതുന്നത്. അവസാന ലാപ്പിൽ ദേശീയ നേതാക്കളാണ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ഇന്ന് കൊടിയിറങ്ങുന്നത് . രണ്ടു ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ദേശീയ, പ്രാദേശിക വിഷയങ്ങൾ മുതൽ നേതാക്കൾക്കെതിരെയുള്ള വ്യക്തിപരമായ ആരോപണങ്ങൾ പോലും ചർച്ചയായി. വോട്ടു കൊള്ളയും പ്രധാനമന്ത്രിയുടെ മാതാവിന്റെ എഐ വീഡിയോയും ബിഹാർ ബീഡി പരാമർശവും നേതാക്കൾ ആയുധമാക്കി.
ഇന്ന് സംസ്ഥാനത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വിവിധ റാലികൾക്ക് നേതൃത്വം നൽകും. ഒന്നാം ഘട്ട വോട്ടെടുപ്പിലെ മികച്ച പോളിംഗ് ശതമാനത്തിൽ ഇരു മുന്നണികളും പ്രതീക്ഷ പുലർത്തുന്നുണ്ട്. ദലിത്- ന്യൂനപക്ഷ കേന്ദ്രങ്ങളായ സീമാഞ്ചൽ ഉത്തരാഞ്ചൽ മേഖലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് . മേഖലയിലെ വികസന മാതൃക എൻഡിഎ മുന്നോട്ടുവെക്കുമ്പോൾ, ന്യൂനപക്ഷ വിരുദ്ധതയും തൊഴിലില്ലായ്മയും സംസ്ഥാനത്തിന്റെ പിന്നാക്ക അവസ്ഥയും ഉയർത്തിയാണ് മഹാസഖ്യം വോട്ട് തേടുന്നത്. നവംബർ 14നാണ് വോട്ടെണ്ണൽ.



