തിരുവനന്തപുരം: കോർപറേഷനിലെ തൃക്കണാപുരം വാർഡിൽ ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ.തമ്പിയാണ് ആത്മഹത്യ ചെയ്തത്. സീറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തെന്നാണ് വിവരം. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ ആത്മഹത്യ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.
സീറ്റ് ലഭിക്കാത്തതിനാൽ സ്വതന്ത്രനായി മത്സരിക്കാൻ ആനന്ദ് തീരുമാനിച്ചിരുന്നു. സ്ഥാനാർഥി പട്ടികയിൽ ആനന്ദ് ഇല്ലായിരുന്നു എന്നാണ് ബിജെപി നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. തൃക്കണാപുരത്ത് വി. വിനോദ് കുമാർ ആണ് നിലവിലെ ബിജെപി സ്ഥാനാർഥി.
ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് ആനന്ദിന്റെ ആത്മഹത്യാ സന്ദേശം. തൃക്കണാപുരത്ത് തന്നെ സ്ഥാനാർഥിയാക്കാത്തതിനു പിന്നിൽ ബിജെപി നേതാക്കളാണെന്നും ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധം ഉണ്ടെന്നും ആത്മഹത്യാ സന്ദേശത്തിൽ ആനന്ദ് ആരോപിക്കുന്നു. തൃക്കണാപുരത്ത് ബിജെപി സ്ഥാനാർഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നുണ്ട്.



