ന്യൂഡൽഹി : സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന വീസ ഇളവ് നിർത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇതുപ്രകാരം വീസയില്ലാതെ രാജ്യം സന്ദർശിക്കാൻ ഇറാൻ നൽകിയിരുന്ന അനുമതി ഇറാൻ റദ്ദാക്കി. ഇതോടെ, ഈ മാസം 22 മുതൽ ഇറാനിൽ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിനും സാധാരണ പാസ്‌പോർട്ടുള്ള എല്ലാ ഇന്ത്യൻ യാത്രക്കാരും മുൻകൂട്ടി വീസ എടുക്കേണ്ടിവരും. മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകൽ കേസുകളും വർധിച്ച സാഹചര്യത്തിലാണ് വീസരഹിത പ്രവേശനം റദ്ദാക്കാനുള്ള തീരുമാനം.
‘തൊഴിൽ വാഗ്‌ദാനങ്ങൾ അല്ലെങ്കിൽ മറ്റു രാജ്യങ്ങളിലേക്ക് തുടർയാത്ര ഉറപ്പുനൽകി ഇന്ത്യൻ പൗരന്മാരെ വശീകരിച്ച് ഇറാനിലേക്ക് കൊണ്ടുപോയ നിരവധി സംഭവങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ലഭ്യമായിരുന്ന വീസ ഇളവ് സൗകര്യം ദുരുപയോഗം ചെയ്ത് വ്യക്തികളെ കബളിപ്പിച്ച് ഇറാനിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചു. ഇറാനിൽ എത്തിയ ശേഷം അവരിൽ പലരെയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നതായും വിവരം ലഭിച്ചു. ക്രിമിനൽ സംഘങ്ങൾ വീസ ഇളവ് ദുരുപയോഗം ചെയ്യുന്നത് തടയാൻ ഉദ്ദേശിച്ചാണ് നടപടി. ഈ മാസം 22 മുതൽ സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇറാനിൽ പ്രവേശിക്കുന്നതിനോ അതുവഴി കടന്നുപോകുന്നതിനോ വീസ എടുക്കേണ്ടി വരും. ഇറാൻ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും വീസ രഹിത യാത്രയോ ഇറാൻ വഴി മൂന്നാം രാജ്യങ്ങളിലേക്കുള്ള തുടർയാത്രയോ വാഗ്‌ദാനം ചെയ്യുന്ന ഏജന്റുമാരെ ഒഴിവാക്കാനും നിർദേശിക്കുന്നു’ – വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.



