ഇരുപതാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെർഗിൽ തുടക്കമാകും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണ് ഇത്. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയിൽ വികസ്വരരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുതൽ ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ വ്യതിയാനവും ചർച്ചയാകും.
‘ഐക്യം, സമത്വം, സുസ്ഥിരത’ എന്നതാണ് ഈ വർഷത്തെ ജി20-യുടെ പ്രമേയം. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, അസമത്വം കുറയ്ക്കുക, വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, വികസ്വര രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും കടഭാരവും ലഘൂകരിക്കുന്നതിനുള്ള ആഗോള പരിഷ്‌കാരങ്ങൾ, വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി കൂടുതൽ ധനസഹായം, ആഗോള ഭക്ഷ്യ-ഊർജ്ജ സുരക്ഷാ പ്രശ്‌നങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ ചർച്ചയാകും.
ദക്ഷിണാഫ്രിക്കയിൽ ന്യൂനപക്ഷമായ വെള്ളക്കാർ വംശീയമായി പീഡിപ്പിക്കപ്പെടുന്നുവെന്നാരോപിച്ച് അമേരിക്ക ജി20 ഉച്ചകോടി ബഹിഷ്‌കരിച്ചിരിക്കുകയാണ്. അമേരിക്ക പങ്കെടുക്കാത്തതിനാൽ ഉച്ചകോടിയിൽ ഒരു പ്രഖ്യാപനവും ഔദ്യോഗികമായി അംഗീകരിക്കരുതെന്ന് അമേരിക്ക നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ വ്യക്തമാക്കിയിട്ടുണ്ട്.



