ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലെ പ്രകടനത്തെ അടിസ്ഥാനമാക്കി സാമ്പത്തിക വളർച്ചയുടെയും സൈനിക ശേഷിയുടെയും പിൻബലത്തിൽ ഏഷ്യ പവർ ഇൻഡക്സ്-2025 ൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ഏഷ്യ-പസഫിക്കിൽ രാജ്യങ്ങളുടെ ആഗോള ശക്തി വിലയിരുത്തുന്നതിനുള്ള വിശകലന സംവിധാനമാണ് ലോവി ഇൻസ്റ്റിറ്റ്യൂട്ട് വർഷാവർഷം പുറത്തിറക്കുന്ന ഏഷ്യ പവർ ഇൻഡക്സ്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഈ വിദഗ്ധ സംഘം 26 രാജ്യങ്ങളെയാണ് വിശകലനം ചെയ്യുന്നത്. 2025-ലെ കണക്കുകൾ പ്രകാരം അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാൻ, റഷ്യ എന്നാവയാണ് മികച്ച അഞ്ച് രാജ്യങ്ങൾ.
‘പ്രമുഖ രാജ്യം’ പദവി ലഭിക്കുന്നതിനായി ഏഷ്യ പവർ ഇൻഡക്സ് നിർവചിച്ചിരിക്കുന്ന പരിധി ഇന്ത്യ മറികടന്നതിനെത്തുടർന്നാണ് രാജ്യത്തിന് പുതിയ നേട്ടം ഉണ്ടായിരിക്കുന്നത്. 2025- ൽ ഇന്ത്യയുടെ സ്കോർ 0.9 പോയിന്റ് വർധിച്ച് 40 ആയതോടെ ജപ്പാനെക്കാൾ ചെറിയ ലീഡ് ഇന്ത്യയ്ക്ക് ലഭിക്കുകയായിരുന്നു. യുഎസ് (80.4), ചൈന (73.5) എന്നിവരാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ശക്തികൾ.
ഡാറ്റ പ്രകാരം, സൈനിക ശേഷി, സാമ്പത്തിക വളർച്ച, മറ്റ് രാജ്യങ്ങളുമായുളള വ്യാപാര ബന്ധം, സാങ്കേതികവിദ്യ എന്നിവയുടെ അടിസ്ഥാനത്തിൽ നിർവചിച്ചിരിക്കുന്ന അതിന്റെ ഭൗമരാഷ്ട്രീയ പ്രസക്തിയുടെ കാര്യത്തിൽ ഇന്ത്യ ശക്തമായി വളർന്നുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2025- മെയ് മാസത്തിൽ രാജ്യം നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യയുടെ മികച്ച സൈനിക ശേഷിയും നയതന്ത്ര വൈദഗ്ധ്യവും തെളിയിക്കുന്നതായിരുന്നുവെന്ന് ലോവി ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തി.ഇന്ത്യയിലേക്കുള്ള വിദേശികളുടെ സഞ്ചാരം വർധിച്ചത്, ടൂറിസം മെച്ചപ്പെടുത്താനും ഏഷ്യയിലുടനീളം രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിച്ചതായി പഠനം ചൂണ്ടിക്കാട്ടി.
എന്നിരുന്നാലും, ചൈനയുമായുള്ള ഇന്ത്യയുടെ ഘടനാപരമായ അകൽച്ച വർധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. സൈനിക ശേഷിയിൽ ചൈന അമേരിക്കയുടെ മുൻതൂക്കം ഇല്ലാതാക്കുന്നതായും പഠനം പറയുന്നു. അമേരിക്ക ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ സ്കോറാണ് 2025- ലേത്. ട്രംപിന്റെ ഏഷ്യാ വിരുദ്ധ നയങ്ങളാകാം ഈ ഇടിവിനുകാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
അതിനിടെ, ഏഷ്യയിലെ ജപ്പാന്റെ ശക്തി സ്ഥിരമായി തുടരുന്നുണ്ട്. ടോക്കിയോയിലെ നേതൃത്വപരമായ മാറ്റം ഇന്തോ-പസഫിക്കിലെ ഒരു വിദേശനയ നേതാവെന്ന നിലയിൽ ജപ്പാന്റെ വളർച്ചയെ പിന്നോട്ടുവലിച്ചതായി പഠനം പറയുന്നു. ഏഷ്യയിൽ ശക്തി നിലനിർത്തുന്നതിന് ഓസ്‌ട്രേലിയ നേരിടുന്ന വെല്ലുവിളി ഇപ്പോഴും തുടരുകയാണ്. 2025-ലെ ഏഷ്യ പവർ ഇൻഡെക്‌സ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയ റഷ്യയേക്കാൾ താഴെയാണ്. പാകിസ്താനാകട്ടെ പതിനാറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കി.



