തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയും ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. 1,191 തദ്ദേശസ്ഥാപനങ്ങളിലായി 20,000 ത്തോളം അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിൽ രാവിലെ 10 മണിക്കും കോർപ്പറേഷനുകളിൽ 11.30 നുമാണ് നടപടികൾ ആരംഭിക്കുക.
ഓരോ തദ്ദേശസ്ഥാപനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടവരിലെ ഏറ്റവും മുതിർന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഈ അംഗം മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കും. ശേഷം മുതിർന്ന അംഗത്തിൻ്റെ അധ്യക്ഷതയിൽ ആദ്യ ഭരണ സമിതി യോഗം ചേരും. ഈ യോഗത്തിൽ അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പ് സെക്രട്ടറി വായിക്കും. 26 ,27 തീയതികളിലാണ് തെരഞ്ഞെടുപ്പ്.
ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തവർക്ക് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം അവസരം ഉണ്ടാകും. ഭരണസമിതി കാലാവധി ഇന്നലെ അവസാനിക്കാത്ത മലപ്പുറം ജില്ലയിലെ 8 തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ചടങ്ങ് ഡിസംബർ 22, 26, ജനുവരി 1, 16 എന്നീ തീയതികളിൽ നടക്കും.



