ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് കൊൽക്കത്ത- ഗുവാഹാട്ടി റൂട്ടിൽ ഉടൻ ആരംഭിക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. 15-20 ദിവസങ്ങൾക്കുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയകരമായ നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് വന്ദേഭാരത് ട്രെയിൻ സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്. കൊൽക്കത്ത- ഗുവാഹാട്ടി റൂട്ടിലെ വന്ദേഭാരത് സ്ലീപ്പർ സർവീസ് ഈ മേഖലയിലെ രാത്രികാല യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
പുതിയ സർവീസ് ബിസിനസ് യാത്രക്കാർക്ക് മാത്രമല്ല രണ്ട് പ്രധാന നഗരങ്ങൾക്കിടയിൽ വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ രാത്രികാലയാത്ര ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും ബിസിനസ്സുകാർക്കും പ്രയോജനകരമാകുമെന്ന് വാർത്താസമ്മേളനത്തിൽ അശ്വിനി വൈഷ്ണവ് പറഞ്ഞു.
“വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണവും സർട്ടിഫിക്കേഷനും പൂർത്തിയായി, ആദ്യത്തെ നിർദ്ദിഷ്ട റൂട്ട് ഗുവാഹാട്ടി-കൊൽക്കത്തയാണ്. അടു ത്തൊരു ദിവസം തന്നെ പ്രധാനമന്ത്രി മോദി ഈ റൂട്ടിൽ ഉദ്ഘാടന സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്യും. ഇത് ഒരു വലിയ നാഴികക്കല്ലാണ്, കാരണം വന്ദേ ഭാരത് സ്ലീപ്പർ ലോകോത്തര സൗകര്യങ്ങളും മെച്ചപ്പെട്ട സുരക്ഷയും ദീർഘദൂര രാത്രി യാത്രകൾക്ക് ആധുനിക യാത്രാനുഭവവും യാത്രക്കാർക്ക് പ്രദാനം ചെയ്യും”, അദ്ദേഹം പറഞ്ഞു.
തദ്ദേശ നിർമ്മിത വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ അവസാന ഹൈ-സ്പീഡ് ട്രയൽ അടുത്തിടെ കോട്ട-നാഗ്ഡാ സെക്ഷനിൽ പൂർത്തിയായി. ട്രയലിനിടെ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചിരുന്നു.
സ്ലീപ്പർ ട്രെയിനിൽ ആകെ 16 കോച്ചുകളുണ്ടാകും. ഇതിൽ 11 ത്രീ-ടയർ എസി കോച്ചുകൾ, 4 ടു-ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് എസി കോച്ച് എന്നിവ ഉൾപ്പെടുന്നു. 3AC-യിൽ 611 പേർക്കും 2AC-യിൽ 188 പേർക്കും 1AC-യിൽ 24 പേർക്കും യാത്ര ചെയ്യാം. ആകെ 823 യാത്രക്കാർക്ക് ഈ ട്രെയിനിൽ സഞ്ചരിക്കാൻ കഴിയും. 3AC യാത്രാനിരക്ക് ഏകദേശം 2,300 രൂപയാണ്, ഭക്ഷണവും ഇതിൽ ഉൾപ്പെടുന്നു. 2AC-യുടെ നിരക്ക് ഏകദേശം 3,000 രൂപയും ഫസ്റ്റ് എസിയുടെ നിരക്ക് ഏകദേശം 3,600 രൂപയും ആയിരിക്കും.
മെച്ചപ്പെട്ട കുഷ്യനിങ് ഉള്ള എർഗണോമിക് ഡിസൈൻ ചെയ്ത ബെർത്തുകൾ, വെസ്റ്റിബ്യൂളുകളോടുകൂടിയ ഓട്ടോമാറ്റിക് ഡോറുകൾ, മികച്ച സസ്പെൻഷനും ശബ്ദം കുറയ്ക്കുന്നതിനുള്ള നടപടികളും ഉള്ളതിനാൽ മെച്ചപ്പെട്ട യാത്രാ സുഖവും സൗകര്യവും യാത്രക്കാർക്ക് അനുഭവവേദ്യമാകും.
യാത്രയിലുടനീളം യാത്രക്കാരുടെ സുരക്ഷയ്ക്കും സുഖത്തിനും ഊന്നൽ നൽകുന്നതാണ് ട്രെയിനിന്റെ രൂപകൽപന. വിശാലമായ ഇന്റീരിയറുകൾ, ആധുനിക ലൈറ്റിങ്, ഉപയോക്തൃ-സൗഹൃദ സൗകര്യങ്ങൾ എന്നിവ ഇന്ത്യയിലെ രാത്രികാല ട്രെയിൻ യാത്രയിൽ ഒരു പുതിയ നിലവാരം കൊണ്ടുവരും. അധിക സുരക്ഷയ്ക്കായി കവച് സംവിധാനവും എമർജൻസി ടോക്ക്-ബാക്ക് സംവിധാനവും വന്ദേ ഭാരത് സ്ലീപ്പറിൽ സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ, കോച്ചുകളിൽ ശുചിത്വനിലവാരം നിലനിർത്തുന്നതിന് അണുനാശിനി സാങ്കേതികവിദ്യയുമുണ്ട്. നൂതന നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഡ്രൈവർ ക്യാബിൽ സജ്ജീകരിച്ചിട്ടുണ്ട്. ട്രെയിനിൽ എയറോഡൈനാമിക് എക്സ്റ്റീരിയറും ഓട്ടോമാറ്റിക് എക്സ്റ്റീരിയർ പാസഞ്ചർ ഡോറുകളും ഉണ്ട്.



