തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. എസ്‌ഐടി സംഘമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ചോദ്യംചെയ്യാനായി എസ്‌ഐടി ഓഫീസിൽ വിളിച്ചുവരുത്തിയ തന്ത്രിയെ ഇതിനുപിന്നാലെയാണ് അറസ്റ്റ്‌ചെയ്തത്.
സ്വർണക്കൊള്ളയിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവര് ആണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ അടക്കമുള്ളവർ നേരത്തേ മൊഴി നൽകിയിരുന്നു. സ്വർണപ്പാളികളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ കൊണ്ടുപോകാൻ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നൽകിയതും കണ്ഠരര് രാജീവരായിരുന്നു. എന്നാൽ, 1998-ൽ സ്വർണം പൊതിഞ്ഞെന്ന വസ്തുത ഈ കുറിപ്പിലുണ്ടായിരുന്നല്ലെന്ന് എസ്‌ഐടി വിലയിരുത്തിയിരുന്നു. ഈ കുറിപ്പിലാണ് പിന്നീട് മുരാരി ബാബു ചെമ്പുപാളികളെന്ന് മാറ്റിയെഴുതിയത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തേ തന്ത്രി കണ്ഠരര് രാജീവരിൽനിന്ന് എസ്‌ഐടി സംഘം മൊഴിയെടുത്തിരുന്നു. പോറ്റിയെ അറിയാമെന്നും എന്നാൽ, ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചാണ് കുറിപ്പ് നൽകിയതെന്നുമായിരുന്നു രാജീവരുടെ മൊഴി.
ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ, മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇതുവരെ അറസ്റ്റിലായവർ.
അതേസമയം, വെള്ളിയാഴ്ച ശബരിമല സ്വർണക്കൊള്ളയിൽ ഇഡിയും കേസെടുത്തിട്ടുണ്ട്. എസ്‌ഐടി അന്വേഷിക്കുന്ന കേസിലെ അതേ പ്രതികൾ തന്നെയാണ് ഇഡി കേസിലെ പ്രതിപ്പട്ടികയിലുമുള്ളത്.



