തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെത് നിഷ്ഠൂരമായ കാര്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് രാഹുലിന് പിന്തുണ കിട്ടുന്നുണ്ടെന്നും കര്‍ശനമായ നടപടിയിലേക്ക് പോകാന്‍ കോണ്‍ഗ്രസ് ഭയക്കുന്നുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
രാഹുല്‍ ചെയ്തത് നിഷ്ഠുരമായ കാര്യമാണ്. കോണ്‍ഗ്രസും ഉന്നത നേതാക്കളും രാഹുലുമായുള്ള കൂട്ടുകച്ചവടമാണ്. കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ അയാള്‍ക്ക് രാജിവെക്കാതിരിക്കാനാവില്ലല്ലോ. രാഹുലിന്റെ വ്യക്തിപരമായ കാര്യമെന്ന് പറയാമെങ്കിലും കോണ്‍ഗ്രസിന്റെ മുഖമാണിതെന്ന് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കണം. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതിയുടെ കയ്യിലുള്ള വാച്ചും ഷൂവും ഊരിവാങ്ങി, ആഡംബര ഫ്‌ലാറ്റ് വാങ്ങിക്കാന്‍ നിര്‍ബന്ധിച്ചു. തീരെ മനുഷ്യത്വരഹിതമായ ചെയ്തിയാണ് അദ്ദേഹത്തിന്റേത്. മന്ത്രി വ്യക്തമാക്കി.
ആദ്യ രണ്ട് കേസുകളിൽ മുൻകൂർ ജാമ്യം നേടിയ രാഹുലിനെ ഇന്നലെ അർധരാത്രി പാലക്കാട് കെപിഎം ഹോട്ടലിലെത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇ-മെയിൽ വഴി ലഭിച്ച പരാതിയിൽ വളരെ രഹസ്യമായിട്ടായിരുന്നു പൊലീസ് നീക്കം. ആദ്യ കേസിൽ പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ രാഹുലിന്റെ ഓരോ നീക്കവും നിരീക്ഷിച്ച ശേഷമായിരുന്നു പുതിയ കേസിലെ നടപടി.
തുടർന്ന് നേരെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യത്തെ ലൈംഗികാതിക്രമ രാഹുൽ അറസ്റ്റ് ഭയന്ന് ഒളിവിൽപ്പോയ ശേഷം മുൻകൂർ ജാമ്യം തേടിയാണ് പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയത്. ഗർഭിണിയാകണമെന്നും ഗർഭം അലസിപ്പിക്കാനും മറ്റൊരു യുവതിയോട് രാഹുൽ നിർബന്ധിക്കുന്ന ഓഡിയോ പുറത്തുവന്നിരുന്നു. സമാനമായ പരാതിയാണ് ഈ കേസിലും ഉയർന്നിരിക്കുന്നത്.



