തിരുവനന്തപുരം: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പറുമായ ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അതിജീവിതയുടെ പരാതി. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ വീഡിയോ ചെയ്തു. സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുവെന്ന് അതിജീവിത ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. രാഹുലിനെ പിന്തുണച്ചായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വീഡിയോ . ഇവർക്കെതിരെ കേസെടുക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.
ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി ശ്രീനാദേവി രംഗത്തെത്തിയിരുന്നു. രാഹുലിനെതിരേ മാധ്യമങ്ങൾ ഇല്ലാ കഥകൾ മെനയുകയാണ്. സത്യത്തിനൊപ്പമാണ് നിൽക്കുന്നത്. അത് അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെ എന്നും അവർ പ്രതികരിച്ചു. ലൈവിൽ പരാതിക്കാരിയെ ആക്ഷേപിക്കുന്ന പരാമർശവും ശ്രീനാ ദേവി നടത്തിയിട്ടുണ്ട്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാത്തതിന്‍റെ പ്രശ്‌നം ആണിതെന്നും പരാതികളിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നാം പരാതിയിലും അസ്വാഭാവികതയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
മൂന്നാം പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് പറയുന്നു, അതില്‍ വേദനയുണ്ട്. എന്നാല്‍ പീഡനത്തിന് ശേഷം പ്രതിക്ക് ചെരുപ്പ് വാങ്ങി നല്‍കുകയും ഫ്‌ളാറ്റ് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേ? കുടുംബം ഒരാള്‍ക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാല്‍ രണ്ടാള്‍ക്കും ഒരേ പരിഗണന ലഭിക്കുന്നില്ല. അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതിനാലാകാം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സത്യം പുറത്തുവരുന്നത് വരെ രാഹുല്‍ ക്രൂശിക്കപ്പെടാന്‍ പാടില്ലെന്നും ശ്രീനാദേവി കൂട്ടിച്ചേര്‍ത്തു.



